ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തള്ളി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പ്രധാനമന്ത്രിയാരെന്ന് തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച മഹാറാലിയില്‍ അവര്‍ പറഞ്ഞു. പത്തോളം ദേശീയ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ കോണ്‍ഗ്രസ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും അഭിഷേക് മനു സിംഗ്വിയുടെയും സാന്നിധ്യത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് വിശാല സഖ്യത്തിന് ശ്രമിക്കുമ്പോള്‍ മമത പരസ്യമായി തള്ളിപ്പറഞ്ഞത് പാര്‍ട്ടിക്ക് ക്ഷീണമായി. ബിജെപിക്കെതിരായ പ്രതിപക്ഷ സംഗമമായി അവതരിപ്പിച്ച റാലി ഫലത്തില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി.
മമതയെ ദേശീയ നേതാവായി ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി വൈരുദ്ധ്യങ്ങളുടെ സമ്മേളനമായി. ബംഗാളില്‍ തൃണമൂലിനെതിരെ സംസ്ഥാന നേതൃത്വം പ്രചാരണം നടത്തുമ്പോള്‍ ദേശീയ നേതാക്കള്‍ റാലിയില്‍ സംബന്ധിച്ചത് കോണ്‍ഗ്രസ്സില്‍ ഭിന്നതയുണ്ടാക്കി. പ്രവര്‍ത്തകര്‍ വ്യാപകമായി തൃണമൂലിന്റെ അതിക്രമത്തിനിരയാകുന്നതും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഉള്‍പ്പെടുത്താതെ സഖ്യം രൂപീകരിച്ച ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസ് പ്രതിനിധികള്‍ സംബന്ധിച്ച റാലിക്കെത്തി. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പങ്കെടുത്തപ്പോള്‍ ബിഎസ്പി അധ്യക്ഷ മായാവതി പ്രതിനിധിയെ അയക്കുക മാത്രമാണ് ചെയ്തത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മായാവതിയെ അഖിലേഷ് ഉയര്‍ത്തിക്കാട്ടിയിരുന്നു. മമത ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവരുന്നത് ഇഷ്ടപ്പെടാത്തതാണ് മായാവതിയുടെ പിന്മാറ്റത്തിന് കാരണം.
ഫെഡറല്‍ മുന്നണിക്കായി പ്രയത്നിക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു കോണ്‍ഗ്രസ്സുമായി വേദി പങ്കിടാനാവില്ലെന്ന് വ്യക്തമാക്കി പരിപാടി ബഹിഷ്കരിച്ചു. പ്രതിപക്ഷത്തുള്ള ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയും വിട്ടുനിന്നതും മമതക്ക് ക്ഷീണമായി.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്, ചന്ദ്രബാബു നായിഡു, എച്ച്.ഡി. കുമാരസ്വാമി, ബിജെപി മാറ്റിനിര്‍ത്തിയ യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. വേദിയില്‍ രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫേഴ്സ് അഴിമതിക്കെതിരെ ശരത് യാദവ് പ്രസംഗിച്ചത് നേതാക്കളെ ഞെട്ടിച്ചു. ബൊഫേഴ്സ് പകല്ക്കൊള്ളയായിരുന്നുവെന്നും ഭരണത്തിലിരുന്നവര് രാജ്യത്തെ കൊള്ളിയടിച്ചെന്നും അദ്ദേഹം തുറന്നടിച്ചു. തൃണമൂല്‍ എംപിയായ ഡെറിക് ഒബ്രിയാന് ഉടന്‍ അടുത്തെത്തി തിരുത്താന്‍ ആവശ്യപ്പെട്ടതോടെ റഫാലിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് ശരത് യാദവ് മലക്കം മറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: