ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശനത്തെ എതിര്‍ക്കുന്നത് ആര്‍എസ്എസ് മാത്രമെന്ന് കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ്. ‘ശബരിമല: ബാക്ഡ്രാഫ്റ്റ് ഓണ്‍ ദ ബാക്വാട്ടേഴ്സ്’ എന്ന ലേഖനത്തിലാണ് വിശ്വാസികളെ മുഴുവന്‍ ആര്‍എസ്എസ്സുകാരാണെന്ന് കോണ്‍ഗ്രസ് പറയുന്നത്. ശബരിമലയിലെ ആചാരലംഘനത്തിനായി ഇടത് സര്‍ക്കാരും സിപിഎമ്മും സംഘടിപ്പിച്ച വനിതാ മതിലിനെ പുകഴ്ത്തുന്ന ലേഖനത്തില്‍ ഡിവൈഎഫ്ഐ നേതാവ് സിബി, ഇടത്-ജമാ അത്തെ ഇസ്ലാമി അനുകൂലികളായ മീര വേലായുധന്, സണ്ണി എം കപിക്കാട് എന്നിവരുടെ പ്രതികരണങ്ങളാണ് നല്‍കിയിട്ടുള്ളത്. ഒരു കോണ്‍ഗ്രസ് നേതാവിന്റെയും അഭിപ്രായം ലേഖനത്തിലില്ല.
സമരരംഗത്തില്ലെങ്കിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം യുവതീപ്രവേശനത്തെ പത്രസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും എതിര്‍ക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ആദ്യം യുവതീ പ്രവേശനത്തെ അനുകൂലിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി. എന്നാല്‍ ദേശീയ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസ് വിശ്വാസികള്‍ക്കെതിരായ നിലപാട് തുടരുന്നുവെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.
വര്‍ഗ്ഗീയ മതിലെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ച വനിതാമതില്‍ ലിംഗസമത്വവും നവോത്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് ലേഖനം പ്രകീര്‍ത്തിക്കുന്നു. തന്ത്രി കണ്ഠര് രാജീവര് ശുദ്ധിക്രിയ നടത്തിയത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ഇതിന് പിന്നാലെ സംഘപരിവാര്‍ റൗഡികള്‍ തെരുവില്‍ അക്രമം നടത്തിയന്നും മുഖപത്രം ആരോപിച്ചു. തന്ത്രിയെ പിന്തുണച്ച് കേരളത്തില്‍ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.
”അയ്യപ്പ വിശ്വാസികള്‍ക്ക് യുവതികള്‍ കയറുന്നതില്‍ പ്രശ്നമില്ല. ചെറിയ ശതമാനം ആളുകള്‍ മാത്രമാണ് എതിര്‍ക്കുന്നത്. ഒരുപാടാളുകള്‍ എതിര്‍ക്കുന്നുണ്ടെങ്കില്‍ എങ്ങനെയാണ് 30 ലക്ഷം സ്ത്രീകള്‍ വനിതാ മതിലില്‍ പങ്കെടുത്തത്”. ലേഖനത്തില്‍ ചോദിക്കുന്നു. അവര്‍ണരുടെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ത്ത സവര്‍ണ ഹിന്ദുക്കളാണ് ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് മീരാ വേലായുധന് പറയുന്നു. ജാതിയാണ് എതിര്‍പ്പിന് കാരണമെന്നും ലേഖനത്തില്‍ ഇവര്‍ അഭിപ്രായപ്പെടുന്നു. സിപിഎമ്മിന്റെ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ലേഖനത്തിലുടനീളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: