ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന നീക്കത്തിനു പിന്നില്‍ എരുമേലിയില്‍ ഇടതു സര്‍ക്കാരിലെ പ്രധാനികളുടെ പങ്കാളിത്തത്തോടെ ലക്ഷ്യമിടുന്ന വിമാനത്താവളമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ആരോപിച്ചു. 2300 ഏക്കര്‍ വരുന്ന വസ്തുക്കച്ചവടമാണ് ശബരിമലയെ ലക്ഷ്യമിട്ട് നടത്തുന്നത്. ഇപ്പോള്‍ എത്തുന്ന അഞ്ചു കോടി പുരുഷന്മാര്ക്കൊപ്പം അത്രയും സ്ത്രീകളെയും ശബരിമലയിലേക്ക് എത്തിക്കുകയും ക്ഷേത്രം 365 ദിവസവും തുറന്നിടുകയുമാണ് ശബരിമല യുവതീപ്രവേശന നീക്കത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. അഖിലേന്ത്യാ ശബരിമല ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹി നെഹ്റു മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന സെമിനാറിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അനുവദിച്ചാല്‍ അമര്‍നാഥ് ക്ഷേത്രത്തെയും രാമക്ഷേത്രത്തെയും കാമാഖ്യയിലെ ആചാരങ്ങളെയുമെല്ലാം അവര്‍ ലക്ഷ്യം വെച്ചു തുടങ്ങും. ഭരണഘടനാ അവകാശങ്ങളുള്ള അയ്യപ്പന് സ്വയം യുവതികളുടെ ദര്‍ശനം ആഗ്രഹിക്കുന്നില്ല എന്ന സാഹചര്യത്തില്‍ എന്തിനാണ് അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നത്. ഒരു പൊതുവഴിയിലല്ല, അമ്പതു കിലോമീറ്ററോളം നിബിഡവനത്തിനുള്ളില്‍ നിത്യബ്രഹ്മചാരിയായി തപസ് ചെയ്യുന്ന അയ്യപ്പനെയാണ് അങ്ങോട്ട് പോയി കണ്ട് ആചാരലംഘനം നടത്തുന്നത്. ഇത് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള ചില കേന്ദ്രങ്ങളുടെ അസഹിഷ്ണുതയുടെ തെളിവാണ്.
ഞങ്ങള്‍ ആണുങ്ങളാണ്, അതിനാല്‍ സ്ത്രീകള്‍ക്ക് ഒരു സൗജന്യം ചെയ്തു നല്‍കാം എന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് സുപ്രീംകോടതിയുടെ നാലംഗങ്ങളുടെ വിധി പ്രസ്താവം.
എന്നാല്‍ അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തിലെ സ്ത്രീകള്‍ മുഴുവന്‍ ദിവസങ്ങളായി തെരുവില്‍ സമരത്തിലാണെന്ന് കോടതികള്‍ മനസ്സിലാക്കണം. പതിനായിരം കേസുകളിലായി ഒരു ലക്ഷത്തിലധികം പേരെയാണ് പിണറായിയുടെ പോലീസ് കേസുകളില്‍ കുടുക്കി ശിക്ഷിക്കാന്‍ ശ്രമിക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ ശരിയായി പരിപാലിക്കുകയെന്നത് ഹിന്ദുവിന്റെ അടിസ്ഥാന അവകാശമാണെന്നും ജെ. നന്ദകുമാര്‍ വ്യക്തമാക്കി.
കോടതി ഉത്തരവിന്റെ പേരില്‍ ഹൈന്ദവ വിശ്വാസികളെ വേദനിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിച്ചതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. സംസ്ഥാനത്ത് പോലീസ്രാജാണ് നിലനില്‍ക്കുന്നത്. ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചു വിശ്വാസത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. വിനാശകാലേ പിണറായി ബുദ്ധി എന്ന് പഴമൊഴി മാറ്റേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ സംഘടനാ സെക്രട്ടറി എ.ആര്. മോഹനന്, എസ്.ജെ.ആര്. കുമാര്‍, പി. സന്ദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സെമിനാറില്‍ സ്വാമി ചിദാനന്ദപുരി, മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ഡോ. ജെ. പ്രമീളാ ദേവി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: