ന്യൂദല്‍ഹി: ശബരിമലയില്‍ ആചാരലംഘനം തുടര്‍ക്കഥയെന്ന് വരുത്തിത്തീര്‍ക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നുണപറഞ്ഞതും സുരക്ഷയാവശ്യപ്പെട്ട് ബിന്ദുവും കനകദുര്‍ഗയും ഹര്‍ജി നല്കിയതും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം.
മണിക്കൂറുകള്‍ക്കുള്ളില്‍ നുണ പൊളിഞ്ഞതോടെ പോലീസിനെയും അഭിഭാഷകരെയും പഴിചാരി മുഖംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രമം. 51 യുവതികളുടെ വ്യാജ പട്ടിക തയാറാക്കിയത് സാങ്കേതിക പിഴവ് മാത്രമെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസും നീക്കം തുടങ്ങി. പട്ടികയെക്കുറിച്ച് അറിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം.
ശബരിമല സന്ദര്‍ശനത്തിന് ശേഷം ബിന്ദുവിനും കനകദുര്‍ഗയ്ക്കും പോലീസ് സുരക്ഷയുണ്ട്. കൂടുതല്‍ സുരക്ഷ സംസ്ഥാന സര്‍ക്കാരിന് നല്‍കാമെന്നിരിക്കെ ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം. ശബരിമല വിഷയത്തില്‍ നേരത്തെ നിരവധി ഹര്‍ജികള്‍ സര്‍ക്കാരും സിപിഎം അഭിഭാഷകരും സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്കെതിരായ ഹര്‍ജിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളക്കെതിരായ കോടതിയലക്ഷ്യവും ഇതിലുള്‍പ്പെടുന്നു. എന്നാല്‍, അടിയന്തര പ്രാധാന്യമില്ലാത്തതിനാല്‍ ഇതൊന്നും ഇതുവരെ പരിഗണിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ഉടന്‍ കോടതി കേള്‍ക്കുമെന്നതിനാല്‍ ‘ആചാരലംഘനം നടത്തിയ’ യുവതികളെ മുഖ്യന്ത്രി നിയോഗിക്കുകയായിരുന്നു.
തന്ത്രിക്കെതിരെ പരാമര്‍ശം സൃഷ്ടിക്കുക, യുവതികള്‍ കയറുന്നത് സ്വാഭാവികമെന്ന് വരുത്തിത്തീര്‍ക്കുക എന്നിവയാണ് പിണറായി ലക്ഷ്യമിട്ടത്. അതുകൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തന്ത്രിക്കെതിരെ നടപടിയെടുക്കണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടത്.
സുപ്രീംകോടതിയിലെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പിണറായി വ്യക്തിപരമായി നിയോഗിച്ചിട്ടുള്ള മുന്‍ സ്റ്റാന്‍ഡിങ് കോണ്‍സലായ അഭിഭാഷകനാണ് ഇരുവര്‍ക്കും സഹായങ്ങള്‍ ഒരുക്കിയത്. മുസ്ലിം-മാവോയിസ്റ്റ് ഭീകരര്‍ക്ക് വേണ്ടി കോടതിയില്‍ ഇടപെടുന്ന ഇന്ദിരാ ജയ്സിങ് ഹാജരായതും സിപിഎം നിര്‍ദേശത്തെ തുടര്‍ന്നാണ്.
മുതിര്‍ന്ന അഭിഭാഷകരായ വിജയ് ഹന്‍സാരിയ, ജയ്ദീപ് ഗുപ്ത എന്നിവരെ സര്‍ക്കാരും രംഗത്തിറക്കി.
ഭക്തരുടെ മനോവീര്യം തകര്‍ക്കാന്‍
ആചാരലംഘനം നിരന്തരം നടന്നെന്ന് വരുത്തിത്തീര്‍ത്ത് ഭക്തരുടെ മനോവീര്യം തകര്‍ക്കാനും പ്രതിരോധം ദുര്‍ബ്ബലപ്പെടുത്താനുമാണ് കോടതി ചോദിക്കാതെ തന്നെ വ്യാജ പട്ടിക കൈമാറാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് എം.എം. മണിയും നൂറുകണക്കിന് യുവതികള്‍ ദര്‍ശനം നടത്തിയെന്ന് കടകംപള്ളി സുരേന്ദ്രനും പറഞ്ഞത്.
ഹര്‍ജി കോടതി പരിഗണിക്കുന്ന ദിവസം യുവതികളെ കയറ്റാമെന്ന് മുഖ്യമന്ത്രി ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന കൂട്ടായ്മയ്ക്ക് ഉറപ്പുനല്‍കിയിരുന്നു. 51 പേര് ആചാരലംഘനം നടത്തിയെന്ന് പുറത്തുവരുന്നതോടെ ഭക്തര്‍ നിരാശരാകുമെന്നും പ്രതിഷേധം പോലീസിന് നിഷ്പ്രയാസം മറികടക്കാന്‍ സാധിക്കുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പട്ടിക വ്യാജമാണെന്ന് തെളിഞ്ഞതോടെ നീക്കം പാളി. സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഭക്തര്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, പട്ടിക തിരുത്തി പുതിയ പട്ടിക തയാറാക്കുമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ശബരിമലയില്‍ പോകാന്‍ വെര്‍ച്വല്‍ ക്യൂവിലേക്ക് ബുക്ക് ചെയ്തവരുടെ പട്ടികയില്‍ നിന്ന് ഫോണ്‍ നമ്പറും മറ്റും ഒഴിവാക്കി പുതിയ പട്ടിക തട്ടിക്കൂട്ടാനാണ് സര്‍ക്കാര്‍ നീക്കം. കോടതി ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: