ന്യൂദല്‍ഹി: ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും വിശ്വാസികളെ വേട്ടയാടുകയും ചെയ്ത മുഗള്‍ ആക്രമണകാരികളാണ് സിപിഎമ്മിന്റെ മാതൃകയെന്ന് ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവ്. ”ഭാരതീയ സംസ്കാരത്തെയും ഹൈന്ദവ വിശ്വാസത്തെയും ഒരു കാലത്തും കമ്യൂണിസ്റ്റുകാര്‍ അംഗീകരിച്ചിട്ടില്ല.
ക്ഷേത്രം നശിപ്പിക്കാനും വിശ്വാസത്തെ ഇല്ലാതാക്കാനുമാണ് ത്രിപുരയിലും ബംഗാളിലും ഭരണത്തിലുള്ളപ്പോള്‍ അവര്‍ ശ്രമിച്ചത്. ഇതിന്റെ ആവര്‍ത്തനമാണ് കേരളത്തില്‍ ശബരിമലയ്ക്കെതിരായ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും യുദ്ധപ്രഖ്യാപനം. ത്രിപുരയില്‍ അതിജീവിച്ചതുപോലെ കേരളത്തിലെ അയ്യപ്പവിശ്വാസികളും സിപിഎമ്മിന്റെ അടിച്ചമര്‍ത്തലുകള്‍ മറികടക്കുമെന്ന് പ്രതീക്ഷയുണ്ട്. ആചാരസംരക്ഷണത്തിനായി നിലകൊള്ളുന്ന വിശ്വാസികള്‍ക്ക് പൂര്‍ണ പിന്തുണ നല്കുന്നു”. ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ വിപ്ലവ് പറഞ്ഞു.
ഭാരതത്തെ അമ്മയായി കാണുന്നതാണ് നമ്മുടെ സങ്കല്പം. ഇത് അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകള്‍ സ്ത്രീസമത്വം പഠിപ്പിക്കാന്‍ വരേണ്ട. വൈവിധ്യമാണ് ഹിന്ദുസമൂഹത്തിന്റെ മുഖമുദ്ര. ദേവിമാരെ ആരാധിക്കുന്ന സംസ്കാരമാണത്. വൈവിധ്യങ്ങളെ സ്ത്രീവിരുദ്ധമെന്നും പ്രാകൃതമെന്നും ആക്ഷേപിക്കുന്നവരുടെ ലക്ഷ്യം വിശ്വാസം തകര്‍ക്കലാണ്. കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രങ്ങളിലേക്ക് വരുന്നത് സംരക്ഷിക്കാനല്ല. മുഗളരെയും വിദേശികളെയും പോലെ നശിപ്പിക്കാനാണ്.
സ്ത്രീസമത്വം പറയുന്ന കമ്യൂണിസ്റ്റുകാര്‍ ത്രിപുരയില്‍ അവരുടെ ഭരണത്തില്‍ ഏറ്റവുമധികം വേട്ടയാടിയത് സ്ത്രീകളെയാണ്. സമാനതകളില്ലാത്ത ദുരിതമാണ് വനവാസി സ്ത്രീകളുള്‍പ്പെടെ നേരിട്ടത്. പാര്‍ട്ടി കേഡറുകള്‍ക്ക് സ്ത്രീകളെ എന്തും ചെയ്യാമെന്നതായിരുന്നു അവസ്ഥ. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാനും അക്രമങ്ങള്‍ ഇല്ലാതാക്കാനും ബിജെപി സര്‍ക്കാരിന് സാധിച്ചു. അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ വിപ്ലവ് ആവര്‍ത്തിച്ചു. വികസനത്തിന് ഏറെ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കള്‍ പോലും ജോലിക്ക് വിദേശത്ത് പോകുന്നു. വിഭവശേഷി കാര്യക്ഷമമായി കേരളം ഉപയോഗിക്കുന്നില്ല. ത്രിപുരയിലും ഇതായിരുന്നു സ്ഥിതി. ജനങ്ങളുടെ വികസനം സിപിഎം ഇഷ്ടപ്പെട്ടിരുന്നില്ല. അവരെ അടിച്ചമര്‍ത്തി ഭരിക്കുന്നതിലായിരുന്നു സിപിഎമ്മിനു താല്പര്യം, വിപ്ലവ് പറഞ്ഞു.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: