പോത്തന്‍കോട്: രണ്ടേകാല്‍ വയസ്സുള്ള കുഞ്ഞിനെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അങ്കണവാടി അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കുട്ടി ശുചിമുറിയില്‍ വച്ച് വികൃതി കാണിച്ചു എന്ന് പറഞ്ഞാണ് കുഞ്ഞിനെ അടിച്ച മംഗലപുരം പഞ്ചായത്തിലെ മണിയന്‍വിളാകം 126-ാം നമ്പര്‍ അങ്കണവാടിയിലെ അധ്യാപിക ഷീലയെയാണ് സസ്പെന്‍ഡ് ചെയ്തത്.
കുട്ടിയുടെ കൈയിലും കാലിലും അടി കൊണ്ട് പൊട്ടിയ പാടുകളുണ്ട്. സംഭവത്തിനെ തുടര്‍ന്ന് താത്കാലിക ആയയായ കൃഷ്ണമ്മയെ പിരിച്ചുവിട്ടു. മുരുക്കുംപുഴ സ്വദേശികളായ ദമ്പതികളുടെ മകനാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ പ്രോഗ്രാം ഓഫീസറുടെയും സൂപ്പര്‍വൈസര്‍ എസ് ആശയുടെയും രക്ഷാകര്‍ത്താക്കളുടെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യാപിക കുറ്റം ഏറ്റുപറയുകയായിരുന്നു. അതേസമയം ജോലിയില്‍ ഉത്തരവാദിത്വം കാണിച്ചില്ലെന്ന കാരണത്താലാണ് കൃഷ്ണമ്മയെ പിരിച്ചുവിട്ടതെന്നും അധ്യാപിക ഷീലയ്ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായി പ്രോഗ്രാം ഓഫീസര്‍ പറഞ്ഞു.
എന്നാല്‍ അധികൃതര്‍ ചേര്‍ന്ന് സംഭവത്തെ നിസ്സാരവത്കരിച്ച് അധ്യാപികയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. സംഭവത്തില്‍ കേസെടുത്തതായി മംഗലപുരം എസ്ഐ അജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: