തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. 48 ദിവസം നീണ്ടുനിന്ന സമരം ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍, പൗരപ്രമുഖര്‍ അയ്യപ്പന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് സമര നായകന് പി.കെ. കൃഷ്ണദാസിന് നാരങ്ങനീര് നല്‍കിയാണ് അവസാനിപ്പിച്ചത്.
ശബരിമലയിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കരുതെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചത്. ശബരിമല സംരക്ഷണ യജ്ഞം ആറാം ഘട്ടത്തിലേക്ക് നീക്കുന്നതിന്റെ ഭാഗമായാണ് ഉപവാസസമരം അവസാനിക്കാന്‍ തീരുമാനിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന് തുടക്കംകുറിച്ച സമരം പിന്നീട് സി.കെ. പത്മനാഭന്, ശോഭാ സുരേന്ദ്രന്, എന്‍. ശിവരാജന്, പി.എം. വേലായുധന്, വി.ടി. രമ എന്നിവര്‍ ഏറ്റെടുത്തു.
ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്ത സംഗമം ഇന്ന് നടക്കും. രണ്ടു ലക്ഷം പേര് പങ്കെടുക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി മുഖ്യാതിഥിയാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആധ്യാത്മിക ആചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ഭക്തരാണ് അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കുന്നവരില്‍ ഭൂരിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: