ഗണേശും ആനന്ദ്സിങ്ങും
ബെംഗളൂരു: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് മാറ്റിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു എംഎല്‍എ മദ്യക്കുപ്പികൊണ്ട് മറ്റൊരു എംഎല്‍എയെ അടിച്ചു. അടിയേറ്റ എംഎല്‍എയ്ക്ക് ഗുരുതര പരിക്ക്. ബെല്ലാരി ജില്ലയിലെ വിജയനഗര എംഎല്‍എ ആനന്ദ്സിങ്ങിനാണ് പരിക്കേറ്റത്. വലതുകണ്ണിനും തോളെല്ലിനും വയറിനും പരിക്കേറ്റ ആനന്ദ് സിങിനെ ശേഷാദ്രിപുരത്തെ ആപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെല്ലാരി ജില്ലയിലെ കാംപി എംഎല്‍എ ജെ.എന്‍. ഗണേശും ആനന്ദ്സിങ്ങും തമ്മിലായിരുന്നു സംഘര്‍ഷം. ഇതിനിടയിലാണ് മദ്യക്കുപ്പികൊണ്ടുള്ള അടിയില്‍ ആനന്ദ്സിങ്ങിന് പരിക്കേറ്റത്. ഗണേശിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിന് ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിലായിരുന്നു സംഭവം. എംഎല്‍എമാര്‍ക്കായി കോണ്‍ഗ്രസ് വിരുന്നു സംഘടിപ്പിച്ചിരുന്നു. ഇതില്‍ മദ്യം ഉള്‍പ്പെടെ ഒരുക്കിയിരുന്നു.
മദ്യലഹരിയില്‍ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് ആനന്ദ്സിങ്ങും ഗണേശും തമ്മില്‍ കൈയാങ്കളിയില്‍ എത്തിയത്.
എന്നാല്‍ എംഎല്‍എമാര്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ആനന്ദ്സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗത്തിന് ശേഷമാണ് എംഎല്‍എമാരെ ബിഡദിയിലെ ഈഗിള്‍ടൗണ്‍ റിസോര്‍ട്ടിലേക്ക് മാറ്റിയത്. എണ്‍പത് എംഎല്‍എമാരില്‍ 76 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിന് ശേഷം പെട്ടെന്ന് എല്ലാവരെയും റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നിരവധി എംഎല്‍എമാര്‍ നീരസം പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ അവഗണിച്ചു. റിസോര്‍ട്ടില്‍ എത്തിയ ശേഷവും എംഎല്‍എമാര്‍ പലരും പ്രതിഷേധം തുടര്‍ന്നു.
ശനിയാഴ്ച രാവിലെ മുതല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ട്റാവു, ഉപമുഖ്യമന്ത്രി ജി. പരമേശ്വര, ഡി.കെ. ശിവകുമാര്‍ തുടങ്ങിയവര്‍ എംഎല്‍എമാരുമായി വ്യക്തിപരമായി സംസാരിച്ചുവരികയായിന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു പറ്റിക്കുകയാണെന്ന് നിരവധി നേതാക്കള്‍ കൂടിക്കാഴ്ചയില്‍ തുറന്നടിച്ചു.
കോണ്‍ഗ്രസ്സിന്റേത് ഗുണ്ടാരാഷ്ട്രീയം: ബിജെപി
ബെംഗളൂരു: സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത് ഗുണ്ടാരാഷ്ട്രീയമാണെന്ന് ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്. അശോക് പറഞ്ഞു. കുമാരസ്വാമിയുടെ ഭരണത്തിന് കീഴില്‍ എംഎല്‍എമാര്‍ പോലും സുരക്ഷിതരല്ല. എംഎല്‍എമാര്‍ മദ്യപിച്ച് ഏറ്റുമുട്ടിയ സംഭവം രാജ്യത്ത് ആദ്യമാണ്. കോണ്‍ഗ്രസ് സംസ്ഥാനത്തെ നാണം കെടുത്തി.
സംഭവത്തില്‍ എംഎല്‍എമാര്‍ക്കെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസ് തയാറാകണമെന്നും അശോക് ആവശ്യപ്പെട്ടു.
എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് സര്‍ക്കാര്‍ പിഴ ചുമത്തിയ റിസോര്‍ട്ടില്‍
ബെംഗളൂരു: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത് നിര്‍മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിഴ ചുമത്തിയ റിസോര്‍ട്ടില്‍.
ബിഡദിയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന് സര്‍ക്കാര്‍ സ്ഥലം അനുവദിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് 982 കോടി രൂപ പിഴ ചുമത്തിയിരുന്നു. ദേശീയ ഹരിതട്രിബ്യൂണല്‍ നിര്‍ദേശത്തെ തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരാണ് പിഴ നിശ്ചയിച്ചത്. എന്നാല്‍ ഒന്നരവര്‍ഷം പിന്നിടുമ്പോഴും പിഴ ഈടാക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. പിഴ അടയ്ക്കുന്നില്ലെങ്കില്‍ റിസോര്‍ട്ടിനായി ലഭിച്ച സ്ഥലം സര്‍ക്കാറിന് തിരിച്ചുനല്‍കാനും നിര്‍ദേശിച്ചിരുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് പരാമര്‍ശം ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് സംസ്ഥാനത്ത് ഭരണത്തിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ എംഎല്‍എമാരെ ഇതേ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
പിഴ ഈടാക്കാതെ സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യത്തിന് പകരമായാണ് എല്ലാ വിധ ആഡംബര സൗകര്യങ്ങളും നല്കി എംഎല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ലോകനിലവാരത്തിലുള്ള ഗോള്‍ഫ് റിസോര്‍ട്ടാണ് ഈഗിള്‍ടണ്‍ റിസോര്‍ട്ട്. ആന്ധ്രാ സ്വദേശിയായ ബിസിനസുകാരന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് അടുത്ത ബന്ധമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: