പതിവായി കള്ളം പറയുകയും തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തുകയും സ്വയമേവ കള്ളത്തരം കാണിക്കുകയും ചെയ്യുന്ന ഒരാളെ ആര്‍ക്ക് എത്രത്തോളം വിശ്വസിക്കാന്‍ കഴിയും. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ചോദ്യം ഇതാവും. സാധാരണ നാട്ടുഭാഷയില്‍ പറയാറുണ്ട്, ‘നമ്പാന്‍ പറ്റാത്തവര്‍’ എന്ന്. അത് ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവുമധികം ചേരുക കോണ്‍ഗ്രസുകാര്‍ക്കാണ്; അതിലേറെ രാഹുല്‍ഗാന്ധിക്കും. സാധാരണ ജനങ്ങള്‍ പോലും ചിന്തിക്കുന്നത് അങ്ങനെയാണ്. ഒരു നാണവുമില്ലാതെ, അന്തസ്സില്ലാതെ കള്ളംപറയുക; ഓരോയിടത്തും ഓരോന്ന് പറയുക; അതേസമയം മിനിമം വേണ്ടുന്ന സത്യസന്ധത സ്വന്തം ജീവിതത്തില്‍ പുലര്‍ത്താതിരിക്കുക. ഇത്തരക്കാര്‍ രാഷ്ട്രീയ രംഗത്ത് ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ഒരു പ്രധാന രാഷ്ട്രീയകക്ഷിയുടെ സാരഥിയായി ഇത്തരത്തിലൊരാള്‍. അത് ഇന്ത്യയില്‍ ഏറെ കണ്ടിട്ടുണ്ടാവും എന്ന് തോന്നുന്നില്ല. സാധാരണ ആരും ഇതുപോലെയൊക്കെ പെരുമാറാറില്ലല്ലോ; ഒരു ചെറിയ കുറ്റബോധമൊക്കെ ആര്‍ക്കും ഉണ്ടാവുമല്ലോ. തുടര്‍ച്ചയായി പച്ചക്കള്ളം പറയുന്നതിന്. എന്നാല്‍ ജീവിതത്തില്‍ കള്ളമേ ചെയ്തിട്ടുള്ളു എന്നുള്ള ഒരാള്‍ക്ക് അതൊക്കെ ഒരു പ്രശ്നമാവില്ലായിരിക്കാം. അതാണിപ്പോള്‍ രാഹുല്‍ ഗാന്ധിയെ തുറിച്ചുനോക്കുന്ന ചോദ്യം.
ഇത്തരമൊരു ആരോപണം കോണ്‍ഗ്രസ് അധ്യക്ഷനെതിരെ ഉന്നയിക്കുകയല്ല; ഒരു മാധ്യമപ്രവര്‍ത്തകന്റെ ന്യായമായ സംശയമാണിത്. തീര്‍ച്ചയായും എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക്, ചിന്തയിലേക്ക് എത്താന്‍ ഒരാളെ പ്രേരിപ്പിച്ചത് എന്ന് വിശദീകരിക്കാനുള്ള ചുമതലയും വിസ്മരിക്കുന്നില്ല. രാഹുല്‍ ഗാന്ധിയെപ്പോലെയല്ലല്ലോ, ഒരു കാര്യം പറയുമ്പോള്‍ എന്തുകൊണ്ട് എന്ന് പറയേണ്ടതുണ്ട്. തീര്‍ച്ചയായും മനസിലുള്ളത്, ദൃഷ്ടിയിലുള്ളത് ഓരോന്നായി വിശദീകരിക്കാം.
ശരിയാണ്, കോണ്‍ഗ്രസിലെ ഈ നായകകുടുംബം അനവധി അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഡോ. സുബ്രഹ്മണ്യന് സ്വാമി ഒരിക്കല്‍ പറഞ്ഞു, ജീവിതത്തില്‍ ഇതുവരെ എന്തെങ്കിലും ജോലി ചെയ്ത് പത്ത് കാശുണ്ടാക്കാത്ത ഒരു കുടുംബം ഇന്ത്യയിലുണ്ടെങ്കില്‍ അത് സോണിയ പരിവാര്‍ ആണെന്ന്. സോണിയയെയോ രാഹുലിനെയോ സഹോദരിയെയോ ഉദ്ദേശിച്ചുമാത്രമല്ല അദ്ദേഹം ആ സൂചന നല്‍കിയത്; പണ്ഡിറ്റ് നെഹ്റുവിനെയും ഇന്ദിരാ ഗാന്ധിയെയും അതില്‍ ഉള്‍പ്പെടുത്തി. യഥാര്‍ഥത്തില്‍ അതൊരു വലിയ ആരോപണമാണ്. ഒരു ‘വിവിഐപി കുടുംബം’ ഇതുപോലെ പൊതുസമൂഹത്തിന് മുന്‍പാകെ ആക്ഷേപിക്കപ്പെട്ടുകൂടാത്തതുമാണ്. അത് മാത്രമല്ല സ്വാമി പറഞ്ഞത് എന്നതോര്‍ക്കുക; ‘ഇത്രയേറെ സ്വത്ത് വഴിവിട്ട് സമ്പാദിച്ച കുടുംബവും വേറെയില്ല’ എന്നും ചൂണ്ടിക്കാട്ടി. അതായത് നാല് കാശിന് സ്വന്തം നിലക്ക് പണിയെടുക്കാതെ വലിയതോതില്‍ സമ്പാദിച്ചവര്‍ എന്നര്‍ത്ഥം. സ്വാമിയുടെ വാക്കുകള്‍ കേട്ടപ്പോള്‍, അദ്ദേഹത്തിനെതിരെ ആരെങ്കിലും കോടതിയില്‍ പോകും എന്ന് കരുതി; മാനനഷ്ടക്കേസിന് ഇതിലും വലിയ ഒരു സാധ്യത വേറെയില്ലല്ലോ. പക്ഷേ മാസങ്ങള്‍ പോയിട്ടും സോണിയ-രാഹുല്‍ പരിവാര്‍ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു; എന്തിനേറെ ‘പരിവാര വക്കീലി’നെക്കൊണ്ട് ഒരു നോട്ടീസ് പോലും സ്വാമിക്ക് അയപ്പിച്ചില്ല. ഒരര്‍ഥത്തില്‍ അദ്ദേഹം നിരത്തിയ ആരോപണങ്ങളൊക്കെ ശരിവെക്കുകയല്ലേ ആ കുടുംബം ചെയ്തത്?.
വേറൊന്നുകൂടി അന്ന് ഡോ. സ്വാമി പറഞ്ഞു; അതും ഈ വേളയില്‍ രാജ്യം കണക്കിലെടുക്കേണ്ടത് തന്നെയാണ്. ആ കുടുംബത്തില്‍ ഏതെങ്കിലും കോളേജില്‍ പഠിച്ച് പാസായവരുണ്ടോ എന്നത് സംശയമാണ് എന്ന്. അല്പം നിര്‍ത്തിയിട്ട് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞത്, ‘ഇല്ല’ എന്നാണ്. അത് ഒരുപക്ഷേ, സോണിയ പരിവാറിനെ പരാമര്‍ശിച്ചു കൊണ്ടാവണം. അതുതന്നെയാണല്ലോ നമ്മുടെ മുന്നിലുള്ള വിഷയവും. രാഹുല്‍ ഗാന്ധി ദല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ പ്രവേശനം നേടിയിട്ടുണ്ട്; അവിടെയും കള്ളത്തരം കാണിച്ചു എന്നതാണ് ശത്രുക്കള്‍ പറയുന്നത്. സ്പോര്‍ട്ട്സ് ക്വോട്ടയിലാണത്രെ അവിടെ കയറിക്കൂടിയത്. യുവ നേതാവ് അന്നേ നല്ല ‘കളിക്കാരന്’ ആയിരുന്നു എന്നര്‍ത്ഥം. പിന്നീട് വിദേശത്ത് പഠിക്കാന്‍ പോയതും അക്കാലത്ത് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ ചില ‘പൊതി’യുമായി എഫ്ബിഐയുടെ കയ്യില്‍ പെട്ടതും അവസാനം വാജ്പേയി ഇടപെട്ട് രക്ഷപ്പെടുത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇന്നും ഗൂഗിള്‍ പരിശോധിച്ചാല്‍ ആ വാര്‍ത്തകള്‍ പൊന്തിവരുന്നത് കാണാം. ഒരു പരാതിയെങ്കിലും അദ്ദേഹം ഗൂഗിളിന് എതിരെയോ അല്ലെങ്കില്‍ മാധ്യമങ്ങള്‍ക്കെതിരെയോ നല്‍കിയതായി കേട്ടിട്ടുണ്ടോ?. എന്താണ് അതില്‍നിന്ന് അനുമാനിക്കേണ്ടത്?. ഡോ. സ്വാമി ഇക്കാര്യവും പറഞ്ഞുനടന്നിരുന്നു എന്നതോര്‍ക്കുക. ഇന്നിപ്പോള്‍ നാഴികയ്ക്ക് നാല്പത് വട്ടം കള്ളത്തരവും നുണയുമൊക്കെ പറഞ്ഞുനടക്കുന്ന ഒരാളുടെ പിന്നാമ്പുറം അത്ര ശുഭകരമല്ല എന്ന് കരുതേണ്ടിവരുന്നു. ഇതൊക്കെ മനസ്സില്‍ വെച്ചുകൊണ്ടു മാത്രമല്ലേ ആ നേതാവ് ഇന്നിപ്പോള്‍ പറഞ്ഞു നടക്കുന്നതിലേക്ക് കടക്കാന്‍ കഴിയൂ.
ഇങ്ങനെയുള്ള ഒരാള്‍ ഇതൊക്കെ സ്വന്തം നിലയ്ക്ക് എന്തെങ്കിലും ചെയ്താല്‍ അതിശയിക്കാനുമില്ല. എത്രയോ തട്ടിപ്പുകള്‍, അഴിമതികള്‍ ആ പരിവാറിനെ ചുറ്റിപ്പറ്റി നാം കേട്ടിട്ടുണ്ട്; രാജ്യം ചര്‍ച്ചചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ‘നാഷണല്‍ ഹെറാള്‍ഡ്’ കേസില്‍ ദല്‍ഹി ഹൈക്കോടതി പോലും അദ്ദേഹത്തിന്റെ നിലപാടുകള്‍ തള്ളിക്കളഞ്ഞില്ലേ. ഏതാണ്ട് അയ്യായിരം കോടിയുടെ തട്ടിപ്പാണ് നടത്തിയത് എന്നതാണ് ഇന്ന് പൊതുസമൂഹത്തിന്റെ മുന്നിലുള്ളത്. അതുസംബന്ധിച്ച ഒരു കേസ് കോടതിയുടെ മുന്നിലാണ്. എന്നാല്‍ തട്ടിപ്പാണ് നടന്നതെന്ന് ദല്‍ഹി ഹൈക്കോടതി സ്ഥിരീകരിച്ചു; ദല്‍ഹിയിലെ ആ വമ്പന്‍ കെട്ടിട സമുച്ചയം സര്‍ക്കാരിന് ഒഴിഞ്ഞുകൊടുക്കാനും ഉത്തരവിട്ടു. എന്തൊരു നാണക്കേടാണ് ഇതുണ്ടാക്കുക, ഒരു സാധാരണ വ്യക്തിയില്‍ പോലും. ഈ കുടുംബം നിര്‍ലജ്ജം അതൊക്കെ ചെയ്തിരിക്കുന്നു എന്നല്ലേ ഏവര്‍ക്കും ബോധ്യമാവുന്നത്. മറ്റാരെങ്കിലും ആയിരുന്നെങ്കിലോ. തിഹാറില്‍ നിന്ന് ഇറങ്ങാന്‍ കഴിയുമായിരുന്നോ എന്ന് ചിന്തിക്കുന്നവരെ നാമിന്ന് കാണുന്നില്ലേ.
ആദായ നികുതി വകുപ്പിനെ പറ്റിച്ചതും പിന്നാലെ പുറത്തുവന്നു. ഒരു പൊതുപ്രവര്ത്തകന്, ഒരു ദേശീയ പാര്‍ട്ടിയുടെ പ്രസിഡന്റും മുന്‍ അധ്യക്ഷയും ആദായ നികുതി റിട്ടേണില്‍ കള്ളത്തരം കാണിക്കുമോ. അതും നടന്നിരിക്കുന്നു; രാഹുല്‍ ഗാന്ധിയുടെ 2011-12 ലെ വരുമാനം വെറും 68.12 ലക്ഷം എന്നാണ് റിട്ടേണില്‍ കാണിച്ചത്; യഥാര്‍ഥ വരുമാനം അതേസമയം 155 കോടിയോളവും. അത് കോടതി കയറിയപ്പോള്‍, വേണ്ടവിധം പരിശോധിച്ച് എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാന്‍ കോടതി ആദായനികുതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി. ഇപ്പോള്‍ മാധ്യമങ്ങളില്‍ കണ്ടത്, നൂറുകോടി രൂപ പിഴ അടയ്ക്കാനാണ് ഇറ്റാലിയന്‍ മഹതിക്കും പുത്രനും ലഭിച്ച ആദായ നികുതി അധികൃതരുടെ നിര്‍ദ്ദേശം എന്നാണ്. ചെറിയ തട്ടിപ്പൊന്നുമല്ല നടത്തിയത് എന്നതല്ലേ അത് കാണിച്ചുതരുന്നത്.
പഴയ ‘ക്വത്തറോക്കി അങ്കിള്‍’ ഈ പരിവാറില്‍ കയറിയിറങ്ങി നടന്നത് അഴിമതിയുമായി ബന്ധപ്പെട്ട ലോക ചരിത്രത്തിന്റെ ഭാഗമാണല്ലോ. ആ തട്ടിപ്പ് ഇന്നും അവരെ വേട്ടയാടുന്നുണ്ട്. ഒരുപക്ഷേ രാഹുല്‍ ഗാന്ധിക്ക് അന്ന് അതൊക്കെ അറിയുമായിരുന്നിരിക്കില്ല. പക്ഷേ മാഡത്തിന്റെ വിശ്വസ്തനും നോമിനിയുമായിരുന്നു ‘ക്വത്തറോക്കി മഹാരാജ്’. ഇന്നിപ്പോള്‍ ആഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ചരിതം നാട്ടില്‍ പാട്ടാണ്; അതിലെ ദല്ലാള്‍ സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും കയ്യിലായിരുന്നു, ‘ഇറ്റലിയെക്കുറിച്ചും ഇറ്റാലിയന്‍ ലേഡിയെക്കുറിച്ചും പ്രധാനമന്ത്രി ആവാന്‍ നടക്കുന്ന മകനെക്കുറിച്ചു’മൊക്കെ’ മിഷേല്‍ അങ്കിള്‍ ‘ വെളിപ്പെടുത്തിയിട്ടുണ്ട് എന്നല്ലേ എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ കൊടുത്ത കടലാസുകളില്‍ നിന്നും മനസിലാക്കേണ്ടത്. അതും ആരെയാണ് ഉദ്ദേശിക്കുന്നത് എന്നത് അറിയാമല്ലോ.
അത് മാത്രമല്ല; റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഈ ‘പാരമ്പര്യാവകാശി’ നടത്തിയ നീക്കങ്ങളും സംശയാസ്പദമായിരുന്നുവല്ലോ. ആ യുദ്ധവിമാനത്തിന്റെ സാങ്കേതിക വിവരങ്ങളാണ് അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും വേണ്ടിയിരുന്നത്. അത് പുറത്തുവിട്ടുകൂടാ എന്ന് ഫ്രാന്‍സുമായി കരാറുണ്ടാക്കിയവര്‍ തന്നെ എന്തിനിപ്പോള്‍ ഈ വാദഗതികള്‍ ഉന്നയിച്ചു?. ഏറ്റവുമവസാനം സുപ്രീംകോടതി അക്കാര്യങ്ങള്‍ ശരിവെച്ചശേഷവും കള്ളത്തരം നടന്നെന്ന് പ്രചരിപ്പിക്കുമ്പോള്‍ എന്താണ് ഇയാളെക്കുറിച്ചൊക്കെ രാജ്യം കരുതേണ്ടത്? ഫ്രാന്‍സിലെ രാഷ്ട്രപതി ഇവിടെ വന്നപ്പോള്‍ ചെന്ന് കണ്ടതും അതിനുശേഷം അദ്ദേഹം പറയാത്ത കാര്യങ്ങള്‍, അദ്ദേഹം ‘മനസാ വാചാ കര്‍മ്മണാ’ ആലോചിക്കാത്തത്, തന്നോട് പറഞ്ഞുവെന്ന് പാര്‍ലമെന്റില്‍ നുണപറഞ്ഞതും ആര്‍ക്കാണ് വിസ്മരിക്കാനാവുക. ഒരു വിദേശ രാഷ്ട്രത്തലവനെപ്പോലും പ്രതിക്കൂട്ടിലാക്കാന്‍ തയ്യാറായ ഇതുപോലുള്ള തരംതാണ രാഷ്ട്രീയക്കാരെ നാം മുന്‍പ് കണ്ടിട്ടുണ്ടാവില്ല. സാമാന്യമര്യാദകളല്ലേ അവിടെ ലംഘിക്കപ്പെട്ടത്; അതേസമയം പാര്‍ലമെന്റിനോട് കള്ളംപറയുകയും ചെയ്തു. റഫാലിന്റെ വിലയുടെ കാര്യത്തില്‍ നടത്തിയ കള്ളത്തരം വേറെയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 526 കോടിക്ക് വിമാനം കിട്ടുമായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്; യഥാര്‍ഥത്തില്‍ അവരുടെ കാലത്തുണ്ടായിരുന്ന വില 737 കോടിയാണ് എന്ന് പിന്നീട് വ്യക്തമായി. ഏറ്റവുമൊടുവില്‍ ഇന്ത്യക്ക് നല്‍കുന്നതിലും വിലകുറച്ചാണ് റഫാല്‍ നിര്‍മ്മാതാക്കള്‍ ഫ്രാന്‍സിന് വിമാനം നല്‍കുന്നത് എന്നും പ്രചരിപ്പിച്ചു; അതുമിപ്പോള്‍ ഫ്രാന്‍സ് നിഷേധിച്ചിരിക്കുന്നു; അങ്ങനെ ഒരു വിമാനഇടപാട് പോലും ആലോചിച്ചിട്ടില്ല എന്ന്. എന്ത് കള്ളത്തരവും പറയാമെന്നായി എന്നല്ലേ ഇതൊക്കെ കാട്ടിത്തരുന്നത്. എച്ച്എഎല്‍ സംബന്ധിയായി നടത്തിയ കുപ്രചരണങ്ങള്‍ പ്രതിരോധ മന്ത്രി ലോക്സഭയില്‍ തുറന്നുകാട്ടിയതും ഇതോടൊപ്പം ഓര്‍മ്മിക്കുക.
ഇതിനിടയിലാണ് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ രാഹുല്‍ ഒരു പൊതുസമ്മേളനത്തില്‍ ആക്ഷേപം ചൊരിഞ്ഞത്. സ്ത്രീകളോട് എന്ത് സമീപനമാണ് അദ്ദേഹത്തിന് എന്നതാണ് അതിലൂടെ വെളിവായത്. രാഹുലിന്റെ കുടുംബത്തില്‍ നിന്ന് അതൊക്കെ പ്രതീക്ഷിക്കണം എന്നതായിരുന്നു ആ വേളയില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന അഭിപ്രായങ്ങള്‍. ശരിയാണ്, അതാണ് വസ്തുത. മാനസികനില തെറ്റിയത് പോലെ തോന്നാറില്ലേ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കാണുമ്പോള്‍?. ഇപ്പോള്‍ ഈ വിഷയം വനിതാകമ്മീഷന് പോലും ഏറ്റെടുത്തിട്ടുണ്ട്. യഥാര്‍ഥത്തില്‍, റഫാല്‍ ചര്‍ച്ചയില്‍ നിര്‍മല സീതാരാമന് രാഹുലിനെ അടിച്ചിരുത്തിയത് ലോകം കണ്ടതല്ലേ; അതിന്റെ പകയും വിഷമവുമൊക്കെയാവണം പതഞ്ഞുപൊന്തി വരുന്നത്.
ചൈനീസ് എംബസിയില്‍ ആരൊരുമറിയാതെ പോയത്, പിന്നെ മറ്റു ചിലത്… ഒക്കെ ഇതുമായി കൂട്ടിവായിക്കാന്‍ ആരെയെങ്കിലും നിര്‍ബന്ധിതമാക്കിയാലോ. കൂടെയുള്ളവരില്‍ ചിലരുടെ പാക് ബന്ധങ്ങള്‍ മുന്‍പ് രാജ്യം ചര്‍ച്ചചെയ്തതാണ്. ഹഫീസ് സെയ്ദിന്റെ ആരാധകന്മാരെയും, നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ പാക് സഹായം തേടിയവരെയും, ഹുറിയത്ത് നേതാക്കളെ പോലീസ് തൊട്ടപ്പോള്‍ കൈ പൊള്ളിയവരെയുമൊക്കെ ഓര്‍മ്മിക്കാതെ പറ്റില്ലല്ലോ. അവിശ്വാസ പ്രമേയ ചര്‍ച്ചയിലും റഫാല്‍ ചര്‍ച്ചയിലും അമ്മയും മകനും തുറന്നുകാട്ടപ്പെട്ടു; എന്നിട്ടും നാണമില്ലെങ്കില്‍? ‘പിന്നെ മറ്റ് ചിലത്’ എന്ന് മുകളില്‍ സൂചിപ്പിച്ചത്, അങ്ങനെ ചിലത് കൂടി ഉള്ളതുകൊണ്ടുതന്നെയാണ്. അത് അടുത്ത ദിവസമാവാം. രാജ്യത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത ഒരു ഇറ്റാലിയന്‍ പരിവാറാണല്ലോ ഇത് എന്നതാണ് ദു:ഖകരം. അതുകൊണ്ടുതന്നെ ഇത്തരക്കാരുടെ ‘വിശ്വസനീയത’ ഇനിയുള്ള ദിനങ്ങളില്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: