കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് തീരുമാനങ്ങള്‍ അടങ്ങിയ ഇടയലേഖനം കത്തിച്ച് പ്രതിഷേധം. എറണാകുളം അങ്കമാലി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ ചര്‍ച്ച് ആക്റ്റ് ആക്ഷന്‍ കൗണ്‍സിലും കെസിആര്എമ്മും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും ചേര്‍ന്നാണ്, സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഇടയലേഖനം കത്തിച്ച് പ്രതിഷേധിച്ചത്.
പാതിരിമാര്‍ക്കും അല്മായര്ക്കും സന്ന്യസ്തര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിന് സിനഡ് വിലക്ക് ഏര്‍പ്പെടുത്തി.ഇടയലേഖനത്തിലെ നിര്‍വചനമനുസരിച്ചുള്ള അച്ചടക്കം അടിമത്തമാണ്. അതില്‍ ചര്‍ച്ച് ആക്റ്റിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇടയലേഖനം കത്തിച്ചത്. സിറോ മലബാര്‍ സഭയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ സമരങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മുന്നറിയിപ്പുമായി സിനഡ് രംഗത്തെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ അച്ചടക്ക നടപടി നേരിട്ടതിന് തൊട്ടുപിന്നാലെയാണ് വിഷയത്തില്‍ സഭ നിലപാട് വ്യക്തമാക്കി ഇടയലേഖനമിറക്കിയത്.
ചില വൈദികരും സന്ന്യസ്തരും സഭാവിരുദ്ധ ഗ്രൂപ്പുകളുടെ കൈയിലെ പാവകളായി. അച്ചടക്കലംഘനം നടത്തുന്നവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ശിക്ഷാ നടപടി സ്വീകരിക്കാനും സിനഡ് ശുപാര്‍ശ ചെയ്തിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെയും സിനഡിന്റെ താക്കീതുണ്ടായിരുന്നു. രൂപത അധ്യക്ഷന്റെയോ മേജര്‍ സുപ്പീരിയറുടെയോ അനുമതിയില്ലാതെ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ അഭിമുഖം നല്‍കുകയോ പാടില്ലെന്നായിരുന്നു മുന്നറിയിപ്പ്.
കെസിആര്‍എം ചെയര്മാന് പ്രൊഫ. പി.സി. ദേവസ്യ, വൈസ് ചെയര്മാന് പ്രൊഫ. ജോസഫ് വര്‍ഗീസ്, ജെസിസി വര്‍ക്കിങ് പ്രസിഡന്റ് ജോര്‍ജ് കട്ടിക്കാരന്, ജനറല്‍ സെക്രട്ടറി, സ്റ്റാന്‍ലി പൗലോസ്, മുന്‍ പ്രസിഡന്റ് ജോസഫ് വെളുവില്‍, ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് ജോര്‍ജ് ജോസഫ്, വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. ഇന്ദുലേഖാ ജോസഫ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: