കോട്ടയം: സാമ്പത്തിക സംവരണം യാഥാര്‍ഥ്യമാക്കിയ മോദി സര്‍ക്കാരിനെ അനുമോദിച്ച് എന്‍എസ്എസ് മുഖപത്രം സര്‍വീസ്. ഏറ്റവും പുതിയ ലക്കത്തിലെ മുഖപ്രസംഗത്തില്‍ സാമ്പത്തിക സംവരണം യാഥാര്‍ഥ്യമായതാണ് യഥാര്‍ഥ നവോത്ഥാനമെന്ന് പറയുന്നു. നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമാണ്.
നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹികനീതി നടപ്പാക്കുവാന്‍ വേണ്ടിയുള്ള നീതിബോധവും ഇച്ഛാശക്തിയുമാണ് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം തെളിയിച്ചിരിക്കുന്നത്.
എന്നാല്‍ നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത് സമുദായാചാര്യന്‍ മന്നത്തു പത്മനാഭനാണ്. ഇക്കാലമത്രയും ആ ലക്ഷ്യം നേടിയെടുക്കാനുള്ള നിരന്തരമായ പ്രയത്നത്തിലായിരുന്നു എന്‍എസ്എസ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇതിന്റെ ഫലം ഇപ്പോഴെങ്കിലും കിട്ടുമ്പോള്‍ എന്‍എസ്എസും മറ്റുള്ളവരോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ അഭിമാനം കൊള്ളുന്നതായി മുഖപ്രസംഗം പറയുന്നു.
സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എന്‍എസ്എസ് നിവേദനം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ 2006-ല്‍ നിയമിച്ച സിന്‍ഹു കമ്മീഷന് മുമ്പാകെ വസ്തുനിഷ്ഠമായ വിവരങ്ങളും തെളിവുകളും എന്‍എസ്എസ് ഹാജരാക്കി.
എന്നാല്‍ 2010-ല്‍ സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് അവര്‍ നിയമിച്ച കമ്മീഷന് ആയിരുന്നിട്ടുകൂടി അന്നത്തെ യുപിഎ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ് ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 2014 ജൂലൈയില്‍ സിന്‍ഹു കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് നിവദേനം സമര്‍പ്പിച്ചത്. തുടര്‍ന്ന് മന്നം ജയന്തി സമ്മേളനങ്ങളില്‍ ഈ ആവശ്യം ഉന്നയിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയങ്ങളിലൂടെ കേന്ദ്ര സര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നതായും മുഖപ്രസംഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: