ലണ്ടന്‍: സ്ട്രൈക്കര്‍ മുഹമ്മദ് സലയുടെ ഇരട്ട ഗോളില്‍ ലിവര്‍പൂളിന് നാടകീയ വിജയം. പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ അവര്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ അവര്‍ ഏഴുപോയിന്റിന്റെ ലീഡുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പുതിയ കോച്ച് ഒലെ ഗുണ്ണറുടെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം തുടരുകയാണ്. ബ്രൈറ്റണെ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. യുണൈറ്റഡിന്റെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.
ക്രിസ്റ്റല്‍ പാലസിനെതിരെ 46, 75 മിനിറ്റുകളിലാണ് മുഹമ്മദ് സല ഗോളുകള്‍ നേടിയത്. റോബര്‍ട്ടോ ഫിര്‍മിനോ, സാദിയോ മാനെ എന്നിവര്‍ ഓരോ ഗോള്‍ നേടി. ക്രിസ്റ്റല്‍ പാലസിനുവേണ്ടി ടൗണ്‍സെന്റ്, ടോംകിന്‍സ്, മേയര്‍ എന്നിവര്‍ ഓരോ ഗോള്‍ കുറിച്ചു.
ഈ വിജയത്തോടെ ലിവര്‍പൂളിന് 23 മത്സരങ്ങളില്‍ അറുപത് പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇരുപത്തിരണ്ട് മത്സരങ്ങളില്‍ 53 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു.
ബ്രൈറ്റണെതിരായ മത്സരത്തില്‍ ആദ്യ പകുതിയില്‍ പോള്‍ പോഗ്ബയും റാഷ്ഫോര്‍ഡും നേടിയ ഗോളുകളിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടിയത്. ഗ്രോബാണ് ബ്രൈറ്റണിന്റെ ഏക ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ 23 മത്സരങ്ങളില്‍ 44 പോയിന്റ് നേടിയ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ചെല്‍സിയെ തോല്‍പ്പിച്ചു. ആന്ദ്രെ ലകാസറ്റി, ലോറന്റ് എന്നിവരാണ് ആഴ്സണലിനായി ലക്ഷ്യം കണ്ടത്. തോറ്റെങ്കിലും ചെല്‍സി 23 മത്സരങ്ങളില്‍ 47 പോയിന്റുമായി നാലാം സ്ഥാനത്താണ്. ആഴ്സണല്‍ അഞ്ചാം സ്ഥാനത്താണ്. അവര്‍ക്ക് 23 മത്സരങ്ങളില്‍ 44 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: