ആലപ്പുഴ: പ്രളയത്തിന്റെ മറവില്‍ പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വികസനത്തിന് വേണ്ടി കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ഫണ്ട് വന്‍തോതില്‍ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പ്രളയാനന്തര കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാരണത്താല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകള്‍ക്കായി നീക്കിവെച്ച തുകയുടെ 20 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഗവ.അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ ചില പട്ടികജാതി പട്ടികവര്‍ഗ വികസന പദ്ധതികളില്‍ 50 ശതമാനത്തിലധികം തുകയും വെട്ടിക്കുറച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. പട്ടികജാതി വകുപ്പിന്റെ ഉത്തരവ് പ്രകാരം മൂന്നു പദ്ധതികള്‍ക്ക് അനുവദിച്ച 340 കോടി രൂപ 190 കോടിയായി വെട്ടിക്കുറച്ചു. പട്ടികജാതിക്കാരായ ഭൂരഹിതര്‍ക്ക് ഭൂമിക്കും വീടുകളുടെ നിര്‍മാണത്തിനുമായി കഴിഞ്ഞ ബജറ്റില്‍ നീക്കിവെച്ച 225 കോടി 125 കോടി രൂപയായി ചുരുക്കി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി 50 കോടി നീക്കി വെച്ചത് 15 കോടിയായി കുറച്ചു. വനവാസി പദ്ധതികളിലും നീക്കി വെച്ച തുകയില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്.
വനവാസി ക്ഷേമപദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ച 210.15 കോടി രൂപ 151.62 കോടിയായി കുറച്ചു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പിലെ ആധുനികവത്കരണത്തിനും ഇ ഗവേണന്‍സിനും വേണ്ടി 5.5 കോടി രൂപ നീക്കി വെച്ചത് രണ്ടു കോടിയാക്കി. എസ്സിപിയിലെ കോര്‍പ്പസ് ഫണ്ട് അനുവദിച്ചത് 100 കോടി രൂപയാണ്. ഇത് 60 കോടിയായി വെട്ടിക്കുറച്ചു. എസ്സിഎസ്ടി വികസന കോര്പ്പറേഷന് അനുവദിച്ച 1.65 കോടി രൂപ ഒരു കോടിയായി ചുരുക്കി. ജോലികള്‍ക്കുള്ള പരിശീലനം നല്‍കുന്നതിനായി ആദിവാസികള്‍ക്ക് 43 കോടി രൂപ നീക്കിവെച്ചതില്‍ എട്ടു കോടി രൂപ കുറച്ചു.
ആരോഗ്യ പരിപാലന രംഗത്ത് അനുവദിച്ചതില്‍ 50 കോടിയുടെ കുറവ് വരുത്തി. വര്‍ക്കിങ് വുമണ്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ നീക്കി വെച്ചതില്‍ രണ്ടു കോടി രൂപയായി ചുരുക്കിയിരിക്കുകയാണ്. നവോത്ഥാനത്തിന്റെ പേരില്‍ മതില്‍കെട്ടുകയും, പട്ടികജാതി സംഘടനകളെ കൂട്ടുപിടിച്ച് നവോത്ഥാന മൂല്യ സംരക്ഷണസമിതി രൂപീകരിക്കുകയും ചെയ്ത ഇടതുസര്‍ക്കാര്‍ പട്ടികവിഭാഗങ്ങളുടെ പിച്ചച്ചട്ടിയില്‍ പോലും കൈയിട്ടുവാരുന്ന നയമാണ് നടപ്പാക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: