കോട്ടയം: അയര്‍ക്കുന്നത്ത് 15 കാരിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ പിടിയിലായ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ പ്രതിയായ ടിപ്പര്‍ ഡ്രൈവര്‍ മാലം ചേലക്കുന്നേല്‍ അജേഷി (31)നെ കോട്ടയം പോക്സോ പ്രത്യേക കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച മണര്‍കാട് അരീപ്പറമ്പിലെ ഹോളോബ്രിക്സ് സ്ഥാപനത്തോടു ചേര്‍ന്ന പുരയിടത്തിലെ വാഴക്കൂട്ടത്തിനിടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡന ശ്രമം എതിര്‍ത്തപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. കഴുത്തില്‍ ഷാളുപയോഗിച്ചും കൈകൊണ്ടും അമര്‍ത്തി കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനം. ബലാത്സംഗവും നടന്നിട്ടുണ്ട്. കഴുത്തിന് മുറിവുമുണ്ട്. ശരീരം അഴുകിയതിനാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്ന് പരിക്കുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല.
പോലീസ് പ്രതിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചോരക്കറ പുരണ്ട വസ്ത്രങ്ങളടക്കം സംഭവ സ്ഥലത്തുനിന്നു ലഭിച്ച വസ്തുക്കള്‍ കൂടുതല്‍ പരിശോധനക്ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
ഏതാനും മാസങ്ങളായി പെണ്‍കുട്ടിയുമായി അജേഷിന് ബന്ധമുണ്ടായിരുന്നു. പല ആവശ്യങ്ങള്‍ക്കുമായി വീട്ടിലെത്തിയാണ് ഇയാള്‍ പരിചയം സ്ഥാപിച്ചത്. മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെടാറുണ്ടായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടികയെ വശീകരിച്ച് ടിപ്പറില്‍ കയറ്റി ഹോളോ ബ്രിക്സ് കമ്പനിയോട് ചേര്‍ന്ന് പ്രതി താമസിച്ചിരുന്ന ഷെഡ്ഡില്‍ എത്തിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയും ചെയ്തതായാണ് കേസ്. ഇയാള്‍ പെണ്‍കുട്ടിയെ ഷെഡ്ഡില്‍ കൊണ്ടുവന്നതു സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: