തിരുവനന്തപുരം: സാംസ്കാരിക കേരളത്തിന് ഒരു പുതിയ ചരിത്രം രചിക്കുന്നതിനാണ് അയ്യപ്പഭക്തസംഗമം സാക്ഷിയാവുന്നതെന്ന് ശബരിമല കര്‍മ്മസമിതി ചെയര്‍പേഴ്സണ്‍ കെ.പി ശശികല ടീച്ചര്‍. അയ്യപ്പഭക്ത സംഗമത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ഭഗവാന്റെ ഭക്തരെ ചവിട്ടിമെതിക്കുന്ന ഭരണകൂടത്തിനെതിരെ മുഴുവന്‍ ശക്തിയും സംഭരിച്ചുകൊണ്ട് നമുക്ക് പറയണം ഇത് നമ്മുടെ നാടാണെന്ന്. ഭാരതത്തില്‍ എപ്പോഴൊക്കെ ധര്‍മം പ്രതിസന്ധി നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം അതിനെ കരകയറ്റാന്‍ ഇവിടുത്തെ ആചാര്യന്മാര് തയ്യാറായിരുന്നു.
ധാര്‍മിക ശക്തികളെ പരാജയപ്പെടുത്താന്‍ പല കൂട്ടുകെട്ടുകളുണ്ടായിട്ടും പതിനെട്ടാംപടി വിശുദ്ധിയോടെ കാത്തുസൂക്ഷിച്ച് നടയടച്ചിറങ്ങാന് നമുക്ക് സാധിച്ചു. ജനാധിപത്യവും മതേതരത്വവും ചോദ്യപ്പെടുകയാണ് കേരളത്തില്‍. അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയുമായാണ് അയ്യപ്പഭക്തര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുത്തത്. ഭക്തരെ കണ്ടില്ലെന്ന് നടിച്ച് ഭരണകൂടത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരാധനാലയങ്ങള്‍ തകര്‍ക്കാനുള്ള വലിയ ഗൂഢാലോചനകളും നടക്കുന്നു.
ആചാരങ്ങള്‍ പാലിക്കാനുള്ളതാണെന്ന് അയ്യപ്പഭക്തര്‍ തെളിയിച്ച് കഴിഞ്ഞു. നവോത്ഥാന ആചാര്യന്മാരെപ്പോലും അപമാനിക്കുകയാണ് സര്‍ക്കാര്‍. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഗൂഢാലോചന എന്താണെന്ന് വിശ്വാസികള്‍ക്ക് അറിയണം. ശബരിമലയില്‍ സര്‍ക്കാരിന് രാഷ്ട്രീയമായ ലക്ഷ്യമുണ്ട്. നമുക്ക് നീതി കിട്ടിയേ മതിയാകൂ. അതിന്റെ തുടക്കമാണിത്. മുഴുവന്‍ ഭാരതീയരുടെയും പ്രശ്നമായി ഇത് മാറുകയാണ്. കൈയിലുള്ള അധികാരങ്ങള്‍കൊണ്ട് മലയാളികളെ തുറുങ്കിലടയ്ക്കാമെന്നാണ് വ്യാമോഹമെങ്കില്‍ അതിനെ എതിര്‍ക്കുന്നത് ഒറ്റക്കെട്ടായിട്ടായിരിക്കും. നീതികിട്ടുന്നതുവരെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: