തിരുവനന്തപുരം: കേരളത്തില്‍ ഹൈന്ദവ ജാഗരണത്തിന് നിമിത്തം കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അയ്യപ്പഭക്തസംഗമത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്നരമാസമായി വിവിധ പരിപാടികളാണ് നടന്നത്. അമ്മമാരും യുവതികളും കുട്ടികളുമുള്‍പ്പെടെ ജനലക്ഷങ്ങളാണ് ഇതില്‍ പങ്കെടുത്തത്. കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും നൂറ് കണക്കിന് പരിപാടികള്‍ നടന്നു.
മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ആചാരങ്ങളാണ് ശബരിമലയിലുള്ളത്. ക്ഷേത്രത്തിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാറ്റാന്‍ അധികാരമുള്ളത് തന്ത്രിക്ക് മാത്രമാണ്. സനാധനധര്‍മത്തെ തകര്‍ക്കാന്‍ ആര് ശ്രമിച്ചാലും അത് തകരില്ല. ശബരിമലയെ വിവാദ തീച്ചൂളയിലേയ്ക്കിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ക്ഷേത്ര ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സാധാരണഗതിയില്‍ ഒരു ഭരണാധികാരി ചെയ്യേണ്ടത്, അതുമായി ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യണമായിരുന്നു. അതിനൊന്നും മെനക്കടാതെ യുവതികളെ പ്രവേശിപ്പിച്ചാലേ അടങ്ങൂ എന്നമട്ടില്‍ പ്രഖ്യാപനവും നടപടിയും വന്നു. സ്വാഭാവികമായി അവിടെ പ്രതിഷേധങ്ങള്‍ രൂപപ്പെട്ടു. അതിന്റെ ഭാഗമായി കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്തത്ര അമ്മമാരുടെ സാന്നിധ്യം നമ്മള് തെരുവുകളില്‍ കണ്ടു. നാമജപത്തോടുകൂടി, ആചാരലംഘനം അനുവദിക്കില്ലെന്നവര്‍ വിളിച്ചു പറഞ്ഞു. ഇതെല്ലാം മുഖ്യമന്ത്രി കണ്ടില്ലെന്നാണ് നടിച്ചത്. തന്ത്രിയെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പലപ്പോഴായി സ്വീകരിച്ചത്.
ഒരു സമൂഹത്തിനെ അപമാനിക്കാന്‍ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒരു സമൂഹത്തെയാകെ ചവിട്ടിമെതിച്ച് എങ്ങോട്ടാണ് ഈ സര്‍ക്കാരിന്റെ പോക്ക്. ഇത് ശബരിമലയില്‍ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും സ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: