തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ സംസ്കാരത്തിന്റെ തൂണുകളാണ്. അവ സംരക്ഷിച്ചില്ലെങ്കില്‍ സമൂഹം നൂലുപൊട്ടിയ പട്ടം പോലെയാകുമെന്ന് മാതാ അമൃതാനന്ദമയി.
ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി. ഓരോ ക്ഷേത്രത്തിലും അതിന്റേതായ ആചാരങ്ങളും സങ്കല്‍പ്പങ്ങളുമുണ്ട്. ഇതിനെ അവഗണിക്കുന്നത് ശരിയല്ല. നമ്മുടെ ക്ഷേത്രാചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാത്ത നിരവധി മേഖലകളുണ്ട്. ക്ഷേത്രങ്ങളെയും പ്രതിഷ്ഠകളെയും അങ്ങനെ കാണരുത്. വിവിധ ക്ഷേത്രങ്ങളിലെ വ്യത്യസ്ത ദേവതകള്‍ക്കു പ്രത്യേക ആചാരങ്ങളുണ്ട്. ആ പരമ്പരാഗത ആചാരങ്ങള്‍ നമ്മള് ആചരിക്കുക തന്നെ വേണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.
അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണ്. അവിടത്തെ ആചാരങ്ങള്‍ പാലിക്കപ്പെടേണ്ടതാണ്. ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല. സര്‍ക്കാര്‍ പ്രായോഗിക ബുദ്ധിയോടെ പ്രവര്‍ത്തിക്കണമായിരുന്നു. ആചാരം എന്നത് ഹൃദയത്തിന്റെ ഭാഷയാണ്. ആചാരാനുഷ്ഠാനം കളയുകയെന്ന് പറയുമ്പോള്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും സാധിക്കുമോയെന്നും ചിന്തിക്കണം. ക്ഷേത്രങ്ങളില്‍ പൂജാരിമാര്‍ ആവശ്യമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രത്തിന്റെ പൂജാവിധികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്തരും തന്ത്രിയും പൂജാരിയും ജനങ്ങളും വിചാരിച്ച് തീരുമാനമെടുക്കണമെന്നും അമൃതാനന്ദമയി പറഞ്ഞു. ഭക്തജനങ്ങളെ സാക്ഷിയാക്കി ‘ശബരിമല അയ്യപ്പന് കീ ജയ്’ എന്ന മുദ്രാവാക്യത്തോടുകൂടിയാണ് അമൃതാനന്ദമയി പ്രസംഗം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: