തിരുവനന്തപുരം : ആചാരലംഘനം നടന്നതിന് പിന്നാലെ ശബരിമലയിൽ ശുദ്ധിക്രിയകൾ നടത്തിയതിൽ വിശദീകരണം നൽകാൻ ദേവസ്വം ബോർഡ് തന്ത്രിക്ക് 15 ദിവസം കൂടി സാവകാശം അനുവദിച്ചു. വിശദീകരണം നൽകേണ്ട സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തന്ത്രിക്ക് 15 ദിവസം കൂടി സമയം നീട്ടിനൽകിയത്.
ആക്ടിവിസ്റ്റുകളായ കനക ദുർഗ, ബിന്ദു എന്നിവർ ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് നട അടച്ചുള്ള ശുദ്ധി ക്രിയകൾ നടത്തിയത്. ഇതിന് ശബരിമല തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടിയിരുന്നു. കഴിഞ്ഞ 17 ന് ചേർന്ന ബോർഡ് യോഗത്തിലാണ് സമയം നീട്ടി നൽകാൻ തീരുമാനം ആയത്.
ശബരിമലയിലെ തിരക്ക് മൂലം വിശദീകരണം നൽകാൻ സമയം നീട്ടി നൽകണമെന്ന് തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിയ്ക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹർജി നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: