ബംഗളൂരു: തുംകുര്‍ സിദ്ധഗംഗ മഠാധിപതി ഡോ ശ്രീ ശ്രീ ശിവകുമാര സ്വാമിജി(112) സമാധിയായി. പ്രായാധിക്യ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖ നേതാവായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
രാമനഗര ജില്ലയിലെ മഗഡി താലൂക്കിലെ വീരപുരത്ത് 1907ലാണ് സ്വാമിജി ജനിച്ചത്. രാവിലെ 11.44ഓടെയായിരുന്നു മരണം. പുലര്‍ച്ചെ 6.45ന് ഉണ്ടാവേണ്ടിയിരുന്ന മഠത്തിലെ പ്രാര്‍ത്ഥന സ്വാമിജിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ശവസംസ്കാരം നാളെ 4.30ന് നടക്കും. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സ്വാമിജിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഹീരേകൂരിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയ കുമാരസ്വാമി തുമകുരു മഠത്തിലേക്ക് തിരിച്ചു. സ്വാമിജിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കുമാരസ്വാമി കര്‍ണാടക ജനതയോട് ആവശ്യപ്പെട്ടു.
ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവര്‍ മഠത്തിലെത്തിയിട്ടുണ്ട്. 2015 ൽ രാജ്യം പത്മഭൂഷൺ നൽകി സ്വാമിജിയെ ആദരിച്ചിരുന്നു. ബസവേശ്വരന്റെ പുനർജന്മമായാണ് സ്വാമിജിയെ വിശ്വാസികൾ കണക്കാക്കുന്നത്. നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീ സിദ്ധഗംഗ എജ്യൂക്കേഷൻ സൊസൈറ്റിയുടെ തലവനാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: