പുതുക്കോട്ട: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം നടന്ന ജെല്ലിക്കെട്ടില്‍ 424 മത്സരാര്‍ത്ഥികളും 1354 കാളകളുമാണ് പങ്കെടുത്തത്.
ലോകറെക്കോഡ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 1354 കാളകളെയാണ് ഇത്തവണ മത്സരത്തിനിറക്കിയത്. മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്തത്. തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്നാട് ആരോഗ്യമന്ത്രി വിജയഭാസ്കറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വിജയഭാസ്കര്‍ വ്യക്തമാക്കി.
2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം പുന:ക്രമീകരിക്കുകയായിരുന്നു. മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയും സുരക്ഷാപ്രശ്നങ്ങളും മുന്‍നിര്‍ത്തി 2014 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുകയും തുടര്‍ന്ന് 2017 ല്‍ തമിഴ്നാട് സര്‍ക്കാര്‍ ചില നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നേടിയെടുക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: