”ഇതെല്ലാം കേരളത്തിലാണ് സംഭവിച്ചത്. സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള, ജീവിതനിലവാരത്തിലും സംസ്കാരത്തിലും പരിഷ്കാരത്തിലും മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍.” ജെഎന്‍യു പ്രൊഫസര്‍ ഡോ. അമിത സിങ് പറയുന്നു. പലതിനും മാതൃകയായി, ഒന്നാം സ്ഥാനത്ത്നിന്നശേഷം പിന്നാക്കംപോകുന്ന കേരളത്തെക്കുറിച്ച് 2015 മുതല്‍ പഠനം നടത്തുകയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ഡോ. അമിത. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സില്‍ പ്രൊഫസറാണ്. പരിസ്ഥിതി പഠത്തിനുള്ള സന്നദ്ധസംഘടന നയിക്കുന്ന അമിത, പ്രളയത്തിന് കാരണം കേരളത്തിലെ അണക്കെട്ടുകള്‍ കൈകാര്യം ചെയ്തതിലെ വീഴ്ചയാണെന്ന് വെളിപ്പെടുത്തിയിരുന്നു. അതുവഴി ശ്രദ്ധേയയും വിമര്‍ശനങ്ങള്‍ക്ക് വിധേയയുമായി. ജന്മഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തുന്നത് നിര്‍ണായക വിവരങ്ങളാണ്.
”2018ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തനിവാരണ സംവിധാനങ്ങളുടെ പരാജയവും ഭരണാധികാരികളുടെ അശ്രദ്ധയുമാണ്. ഞങ്ങള്‍ പ്രളയാനന്തരം, ഇവിടെയെത്തി. ആലപ്പുഴയില്‍ മൂന്ന് താലൂക്കിലും ഇടുക്കിയില്‍ മൂന്ന്, കോട്ടയത്ത് നാല്, പത്തനംതിട്ടയില്‍ ഒന്ന് എന്നിങ്ങനെ 20 താലൂക്കുകളില്‍ നേരിട്ട് പോയി. പഞ്ചായത്ത്, താലൂക്ക്തല ഉദ്യോഗസ്ഥരെ കണ്ടു. നാട്ടുകാരെ കണ്ടു. വിവരങ്ങള്‍ ദൃശ്യങ്ങളാക്കി. അവരെല്ലാം ഒരേപോലെ സംസ്ഥാന സര്‍ക്കാരിനെയും അധികാരികളേയുമാണ് പ്രളയദുരിതത്തിന് കുറ്റപ്പെടുത്തിയത്.”
? പ്രളയത്തെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടല്ലോ.
ശരിയാണ്. ഇക്കാര്യങ്ങളില്‍ ആധികാരികവിവരം തേടാന്‍ ഞങ്ങള്‍ സെക്രട്ടറിയേറ്റിലെത്തി. സഹകരണം കിട്ടില്ലെന്ന് ഉറപ്പായിരുന്നു. കാരണം, ഞങ്ങള്‍ ജനങ്ങളില്‍നിന്ന് വിവരം ശേഖരിക്കുന്നത് തടയാന്‍പോലും ഔദ്യോഗിക ശ്രമമുണ്ടായി. ഞങ്ങളെ പലയിടത്തും ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റില്‍ എത്തിയതു സെപ്തംബര്‍ ആദ്യആഴ്ചയിലാണ്. അന്ന് ബിഷപ്പ് ഫ്രാങ്കോ, കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ചില സമരപരിപാടികള്‍ ഉണ്ടായിരുന്നു. ഞാന്‍ മാറിനിന്ന്, എന്റെ അന്വേഷണ സംഘത്തെ ചീഫ് സെക്രട്ടറിയെ കാണാന്‍ അയച്ചു. അവരെ ഒരുമണിക്കൂര്‍ കാത്തിരുത്തിച്ചശേഷം കണ്ടു. എന്നാല്‍ വളരെ മോശമായാണ് പെരുമാറിയത്. ചീഫ് സെക്രട്ടറി അവരെ അപമാനിച്ചു, പരിഹസിച്ചു.
അനുമതിയില്ലാതെ സംസ്ഥാനത്ത് കടന്ന് ഇത്തരം അന്വേഷണം നടത്തിയതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മൂന്നുപേരായിരുന്നു ഞങ്ങളുടെ സംഘത്തില്‍. ഇതേ അനുഭവമായിരുന്നു ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാനതലവന്‍ ശേഖര്‍ കുര്യാക്കോസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതും. സഹകരിച്ചില്ല. പരിഹസിച്ച് അയയ്ക്കുകയും ചെയ്തു. ആരുടെ അനുമതിയോടെയാണ് ഗവേഷണവും പഠനവും എന്നായിരുന്നു ചോദ്യം.
? നിങ്ങളുടെ കണ്ടെത്തലുകള്‍ സംസ്ഥാനത്തിന് എതിരാണെന്ന തോന്നല്‍ ഉണ്ടായതെങ്ങനെയാണ്?
പ്രളയത്തിനുമുമ്പുതന്നെ സംസ്ഥാനത്തെ സ്ഥിതിവിശേഷങ്ങള്‍ ഞങ്ങള്‍ പഠിച്ചിരുന്നു. ഇതെക്കുറിച്ച് പ്രസിദ്ധീകരണങ്ങളില്‍ എഴുതി. കേരളം ജാഗ്രത കാട്ടിയില്ലെങ്കില്‍ അപകടമാണെന്ന് മുന്നറിയിപ്പുനല്‍കി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ബുദ്ധീജിവികള്‍ വായിക്കട്ടെ എന്നുകരുതി, ഇടതുപക്ഷ ചായ്വുള്ള ഇപിഡബ്ല്യു (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ലി) എന്ന പ്രസിദ്ധീകരണത്തിലാണ് എഴുതിയത്. പക്ഷേ ആരും കണ്ടിട്ടില്ല. അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ചു. ഞാന്‍ അന്ന് നല്കിയ മുന്നറിയിപ്പാണ് പ്രളയവും ദുരന്തവുമായി മാറിയത്.
? മുന്നൊരുക്കം നടത്തിയില്ലെന്നു പറയുന്നത് ശരിയാണോ ? ദുരന്ത സാധ്യതാ മാപ്പ് തയാറാക്കിയിരുന്നില്ലേ?
ഇല്ല. ഒരു മാപ്പും തയ്യാറെടുപ്പുമില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, മാപ്പ് തയ്യാറാക്കിയിരുന്നുവെന്നും ജാഗ്രതാ അറിയിപ്പു നല്‍കിയെന്നും മറ്റുമുള്ള വിശദീകരണങ്ങള്‍ തെറ്റാണ്. നിവേദിത പി ഹരന് തലപ്പത്തുണ്ടായിരിക്കെ 2009-10 കാലത്ത് ഒരു വിവരഭൂപടം തയ്യാറാക്കി. അതുപക്ഷേ, ഒരു വേദിയിലും ചര്‍ച്ച ചെയ്തില്ല, അംഗീകരിച്ചില്ല, ആര്‍ക്കും പങ്കുവെച്ചില്ല. 2002ല്‍ ഈ വിഷയത്തില്‍ സിഎജി (കണ്‍്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായി. ദുരന്തനിവാരണ സമിതി കോടിക്കണക്കിന് രൂപചെലവിട്ടു.
പക്ഷേ, അതിന് ഫലമില്ലെന്ന് കണ്ടെത്തി. ജാഗ്രതാ സംവിധാനത്തിന് സാങ്കേതിക സംവിധാനമുണ്ടാക്കി, പണം ചെലവിട്ടു, ഉപകരണം പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം വന്നു. 2012-13 വര്‍ഷത്തെ റിപ്പോര്‍ട്ടിലും വിഷയം വന്നു. കരാര്‍ പാലിക്കാത്ത കമ്പനിക്ക് വീണ്ടും പണംകൊടുത്തത് വിമര്‍ശിക്കപ്പെട്ടു. അതിനിടെ നിവേദിത ഹരന്റെ റിപ്പോര്‍ട്ട് തപ്പിയെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാവാം. പക്ഷേ, ഔദ്യോഗികമായി അങ്ങനെയൊരു മാപ്പില്ല. അപായ സാധ്യതാ സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിട്ടില്ല. ഈ വിവരങ്ങളൊന്നും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ രേഖയിലില്ല.
ദുരന്തനിവാരണ ചട്ടപ്രകാരം സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത്തരം വിവരങ്ങള്‍ ചേര്‍ക്കേണ്ടതാണ്. ഒരു വിവരവും വെബ്സൈറ്റില്‍ ഇല്ലെന്ന് മാത്രമല്ല, ശരിയായ വെബ്സൈറ്റു പോലുമില്ല. അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട്. 2018 ഒക്ടോബര്‍ നാലിന്, ഞാന്‍ ഞങ്ങളുടെ റിപ്പോര്‍ട്ട് അന്തിമഘട്ടം തയ്യാറാക്കുമ്പോള്‍ കേരള ദുരന്തനിവാരണ സമിതിയുടെ വെബ്സൈറ്റ് ഒരിക്കല്‍ക്കൂടി പരിശോധിച്ചു. അതില്‍ കാര്യമായി ഒന്നുമില്ലായിരുന്നു. കുറച്ച് പഴയ വിവരങ്ങളും യുഎന്‍ഡിപിയുടെ റിപ്പോര്‍ട്ടും മാത്രം. ആ റിപ്പോര്‍ട്ട് സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതാണ്. പെട്ടെന്ന് പുതിയൊരു വെബ്സൈറ്റ് പ്രത്യക്ഷപ്പെട്ടു.
എനിക്ക് സംശയമായി, ഞാന്‍ മുന്‍പ് പരിശോധിച്ച സൈറ്റ് പിശകായിരുന്നോ എന്ന്. ഒരു ഐടി വിദഗ്ദ്ധനെക്കൊണ്ട് അപ്പോള്‍ത്തന്നെ പരിശോധിപ്പിച്ചു. കഷ്ടിച്ച് 20 മിനുട്ടേ ആയിട്ടുള്ളൂ പുതിയ സൈറ്റ് നിലവില്‍ വന്നിട്ട് എന്ന് കണ്ടെത്തി. പക്ഷേ, ആ സൈറ്റിലും പഴയ കുറേ വിവരങ്ങള്‍ മാത്രമായിരുന്നു. ഇതെല്ലാം വാസ്തവത്തില്‍ സംസ്ഥാനം ജനങ്ങളോട് നടത്തുന്ന വഞ്ചനയും മര്യാദകേടുമാണ്. 2005ല്‍ നിലവില്‍വന്ന കേന്ദ്ര ആക്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളും അതോറിറ്റി ഉണ്ടാക്കണമെന്നാണ് ചട്ടം. പക്ഷേ, 2018 ഒക്ടോബര്‍ വരെ, പ്രളയത്തിന് രണ്ടുമാസം കഴിഞ്ഞ്, മാത്രമാണ് ഒരു വെബ്സൈറ്റുപോലും തയാറാക്കിയത്. അതിനകം കോടിക്കണക്കിന് രൂപ ഈയിനത്തില്‍ ചെലവിട്ടുകഴിഞ്ഞിരുന്നു.
? കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുന്നറിയിപ്പു നല്‍കിയില്ല എന്നാണല്ലോ വിമര്‍ശനം.
കേരളത്തില്‍, രാഷ്ട്രീയ അട്ടഹാസങ്ങള്‍ വിദ്യാസമ്പന്നരെ അടിച്ചമര്‍ത്തിയ, നിശ്ശബ്ദമാക്കിയ കാഴ്ചയാണ് പ്രളയ ദുരന്തത്തിലും തുടര്‍ന്നും കണ്ടത്. ദുരന്തനിവാരണ സഹായ ഫണ്ടുകള്‍, ദുരിതാശ്വാസഫണ്ടുകള്‍ ദുര്‍വിനിയോഗിക്കുകയാണിപ്പോള്‍. ശരിയായ തീരുമാനമെടുക്കാന്‍ സംവിധാനമില്ല. വിവിധ വകുപ്പുകളെ സഹകരിപ്പിക്കാന്‍ സംവിധാനമില്ല.
? ദുരന്തങ്ങള്‍ സംസ്ഥാനത്തിന് സഹായമാകുന്നുവെന്ന് പ്രസ്താവിച്ചത് എന്തടിസ്ഥാനത്തിലാണ്?
അങ്ങനെയാണ് കാണുന്നത്, നല്ല അര്‍ത്ഥത്തിലല്ലെങ്കിലും. ഞങ്ങള്‍ പ്രളയത്തിനുശേഷമല്ല കേരളത്തെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയത്. 2015ല്‍ ശ്രദ്ധയില്‍പ്പെട്ട കാര്യമാണ്, പല മേഖലയിലും മാതൃകയായി, ഒന്നാമത് നിന്നിരുന്നു കേരളം അതിവേഗം പിന്നിലാകുന്നുവെന്നത്. ഇതിന് കാരണമന്വേഷിച്ചു പഠനം നടത്താന്‍ തീരുമാനിച്ചു. ഗവേഷണ വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചു. പഠനം നടന്നുകൊണ്ടിരിക്കെയാണ് പ്രളയം സംഭവിച്ചത്. അതിലേക്ക് കൂടുതല്‍ കേന്ദ്രീകരിച്ചപ്പോഴാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
ദുരന്തങ്ങള്‍ സംസ്ഥാനത്തിന് ഗുണമാകുന്നുവെന്ന് പറഞ്ഞത് ദുരന്തം നല്ലതാണെന്ന അര്‍ത്ഥത്തിലല്ല. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ആയിട്ടുള്ള ഘട്ടത്തില്‍, ദുരന്തങ്ങള്‍ മറികടക്കാന്‍ കിട്ടുന്ന ധനസഹായങ്ങളും പദ്ധതികളും, സംസ്ഥാന സാമ്പത്തികനില ഭദ്രമാക്കാന്‍, രേഖയിലെങ്കിലും അങ്ങനെയാണെന്ന് സ്ഥാപിക്കാന്‍ വിനിയോഗിക്കുന്നുവെന്നാണ് കണ്ടെത്താന്‍ കഴിയുന്നത്.
ഉദാഹരണത്തിന് സുനാമി ഉണ്ടായ കാലം. അന്ന് കേരളത്തിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമായിരുന്നു. സുനാമിക്ക് കിട്ടിയ ധനസഹായം, അതിന് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചില്ലെന്നത് വാസ്തവം. പക്ഷേ, സുനാമിയെ തുടര്‍ന്നു നടന്നതായി രേഖപ്പെടുത്തിയിട്ടുള്ള നിര്‍മാണ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ആഭ്യന്തര വളര്‍ച്ചയും വികസനവും മെച്ചപ്പെടുത്തിയതായി സംസ്ഥാന സമ്പദ്സ്ഥിതി വിവരവിശകലനം കാണിക്കുന്നു. പക്ഷേ, ദുരിതത്തിനിരയായവര്‍ക്ക് അര്‍ഹമായതും പ്രതീക്ഷിച്ചതുമായ സഹായങ്ങളുടെ 30 ശതമാനംപോലും ലഭിച്ചില്ല. സംസ്ഥാനത്ത് ഉദ്ദേശിച്ച നേട്ടം ഉണ്ടായതുമില്ല. അതായത്, സംസ്ഥാന സര്‍ക്കാരിനോ, സര്‍ക്കാര്‍ നയിക്കുന്നവര്‍ക്കോ നേട്ടമുണ്ടായി. ദുരന്തബാധിതര്‍ക്കു പ്രയോജനപ്പെട്ടുമില്ല.
ഡോ. അമിത സിങ്
ജെഎന്‍യുവില്‍ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ലോ ആന്‍ഡ് ഗവേണന്‍സില്‍ 2001 മുതല്‍ പ്രൊഫസറാണ്. ദല്‍ഹി കമലാ നെഹ്റു കോളേജില്‍ റീഡറും ലേഡി ശ്രീ റാം കോളേജ്, പി ജി ദയാനന്ദ് ആംഗ്ലോ- വേദിക് കോളേജ്, രാജസ്ഥാനിലെ വനസ്ഥലി വിദ്യാപീഠ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപികയുമായിരുന്നു.
പൊളിറ്റിക്കല്‍ അഡ്മിനിസ്ട്രേഷനില്‍ പ്രത്യേക പഠനവും പരിസ്ഥിതിനയം, ജൈവിക ഭരണ സമീപനം എന്നിവയില്‍ ഗവേഷണവും നടത്തുന്നു.
പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ആനിമല്‍ റൈറ്റ്സ് ആന്‍ഡ് ഇക്കോളജിക്കല്‍ എതിക്സ് എന്ന സന്നദ്ധസംഘടന നയിക്കുന്നു. 2014ല്‍, വനിതാശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നവാബ് ബഹാദൂര്‍ സയ്ദ് അലി ചൗധരി അവാര്‍ഡ് നേടി.
അവസാനിക്കുന്നില്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: