ന്യൂദല്‍ഹി: പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഇന്ന് വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് മൂന്ന് ദിവസം നീളുന്ന സമ്മേളനം. ‘നവഇന്ത്യയുടെ നിര്‍മാണത്തില്‍ വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക്’ എന്നതാണ് ഇത്തവണത്തെ പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗത്ത് മുഖ്യാതിഥിയാകും.
കുംഭമേളയിലും റിപ്പബ്ലിക് ദിനാഘോഷങ്ങളിലും പങ്കെടുക്കാനുള്ള വിദേശത്തുള്ള ഇന്ത്യന്‍ സമൂഹങ്ങളുടെ ആഗ്രഹം മാനിച്ചാണ് ജനുവരി ഒന്‍പതിന് പകരം 21 മുതല്‍ 23 വരെ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന് ശേഷം 24ന് ഇതില്‍ പങ്കെടുത്തവര്‍ കുംഭമേളയ്ക്കായി പ്രയാഗ്രാജ് സന്ദര്‍ശിക്കും. അതിനുശേഷം 26ന് ദല്‍ഹിയില്‍ റിപ്പബ്ലിക്ക്ദിന പരേഡിന് സാക്ഷ്യം വഹിക്കും.
മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗത്തിന് പുറമേ നോര്‍വെ പാര്‍ലമെന്റംഗം ഹിമാന്‍ഷു ഗുലാത്തി, ന്യൂസിലാന്‍ഡ് പാര്‍ലമെന്റംഗം കണ്‍വല്‍ജിത് സിങ് ബക്ഷി എന്നിവര്‍ സമ്മേളനത്തില്‍ വിശിഷ്ടാതിഥികളാണ്. ഇന്നലെ യുവ പ്രവാസി ഭാരതീയ ദിവസം ആഘോഷിച്ചു.•നാളത്തെ സമാപനസമ്മേളന ചടങ്ങില്‍ പ്രവാസി ഭാരതീയ പുരസ്കാരങ്ങള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിക്കും.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ പ്ലീനറി സെഷനുകളുമുണ്ട്. വൈകുന്നേരങ്ങളില്‍ സാംസ്കാരിക പരിപാടികളുമുണ്ടാകും. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മഹാത്മാഗാന്ധി മടങ്ങി വന്നതിന്റെ ഓര്മ പുതുക്കി എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെടാനും തങ്ങളുടെ വേരുകളുമായി വീണ്ടും ഒത്തുചേരുന്നതിനുമുള്ള അവസരം വിദേശ ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുകയാണ് പ്രവാസി ഭാരതീയ ദിവസിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: