നേപ്പിയര്‍: ഓസീസ് മണ്ണില്‍ ചരിത്ര വിജയം കുറിച്ച ഇന്ത്യ മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുന്നു. മെയ് അവസാനം ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പിന് മുമ്പുള്ള നിര്‍ണായക പരമ്പരയില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. അഞ്ചു മത്സരങ്ങളുടെ പരമ്പര നാളെ ആരംഭിക്കും.
ഓസ്ട്രേലിയയില്‍ ഇതാദ്യമായി ഏകദിന- ടെസ്റ്റ് പരമ്പരകള്‍ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് കോഹ്ലിയും കൂട്ടരും. വിജയമാവര്‍ത്തിച്ച് ലോകകപ്പിന് മികച്ച രീതിയില്‍ തയ്യാറെടുക്കയാണ് ഇന്ത്യയുടെ ലക്ഷ്യം. ലോകകപ്പില്‍ കിരീടപ്രതീക്ഷയുളള ടീമുകളാണ് ഇന്ത്യയും ന്യൂസിലന്‍ഡും. ലോക റാങ്കില്‍ യഥാക്രം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ നില്ക്കുന്ന ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള പോരാട്ടം പൊടിപാറും.
അവസാനം കളിച്ച രണ്ട് ഏകപരമ്പരകളിലും ഇന്ത്യ കവീസിന്റെ ചിറക് അരിഞ്ഞിരുന്നു. 2017-18 സീസണില്‍ 2-1നും 2016-17 സീസണില്‍ 3-2 നുമാണ് ഇന്ത്യ പരമ്പര നേടിയത്. 2013-14 സീസണില്‍ ന്യൂസിലന്‍ഡാണ് വിജയം നേടിയത്. അന്ന് 1-4 നാണ് ഇന്ത്യ തോറ്റത്.
ഇത്തവണ ഇന്ത്യ ഏകദിന പരമ്പരയ്ക്ക് പുറമെ മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയും കളിക്കും. ആദ്യ ഏകദിനം നാളെ നേപ്പിയറില്‍ നടക്കും. രണ്ടാം മത്സരം 26 നും മൂന്നാം മത്സരം 28 നും മൗണ്ട് മൗഗനൂയിയില്‍ അരങ്ങേറും. നാലാം മത്സരം ഹാമില്‍ട്ടണില്‍ 31 ന് നടക്കും. വില്ലിങ്ങ്ടണില്‍ അടുത്ത മാസം മൂന്നിനാണ് അവസാന മത്സരം. എല്ലാ മത്സരങ്ങളും ഇന്ത്യന്‍സമയം രാവിലെ 7.30 ന് ആരംഭിക്കും.
അടുത്തമാസം ആറ് ( വില്ലിങ്ങ്ടണ്‍), എട്ട്് (ഓക്ലന്‍ഡ്) പത്ത് (ഹാമില്ട്ടണ്) തീയതികളിലാണ് ട്വന്റി 20 മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: