ബാഴ്സലോണ: സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി വീണ്ടും ബാഴ്സയുടെ രക്ഷകനായി. പകരക്കാരുടെ ബഞ്ചില്‍ നിന്ന് കളിക്കളത്തിലിറങ്ങിയ മെസിയുടെ മികവില്‍ ബാഴ്സ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്് ലീഗന്‍സിനെ പരാജയപ്പെടുത്തി.
രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1) നില്ക്കുമ്പോള് കളിക്കളത്തിലിറങ്ങിയ മെസി ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിന് വഴിയൊരുക്കിയുമാണ് ബാഴ്സയ്ക്ക് വിജയം നേടിക്കൊടുത്തത്.
കളിയുടെ മുപ്പത്തിരണ്ടാം മിനിറ്റില്‍ ഡെംബെല ബാഴ്സയെ മുന്നിലെത്തിച്ചു. ഇടവേളയക്ക് ബാഴ്സ ഒരു ഗോളിന് മുന്നിട്ടുനിന്നു. 57-ാം മിനിറ്റില്‍ ലീഗന്സിന്റെ ബ്രാത്ത്വെയ്റ്റ് ഗോള്‍ മടക്കി. തുടര്‍ന്നാണ് കോച്ച് മെസിയെ കളിക്കത്തിലിറക്കിയത്. ഈ നീക്കം ഫലം കണ്ടു. 71-ാം മിനിറ്റില്‍ മെസിയും സുവാരസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം ഗോളായി. മെസിയുടെ പാസില്‍ സുവാരസാണ് ലക്ഷ്യം കണ്ടത്.
ഇഞ്ചുറിടൈമിന്റെ രണ്ടാം മിനിറ്റില്‍ മെസിയും ഗോളടിച്ചതോടെ ബാഴ്സയ്ക്ക് വിജയം ഉറപ്പായി. ഈ വിജയത്തോടെ ബാഴ്സ അഞ്ചു പോയിന്റിന്റെ ലീഡില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇരുപത് മത്സരങ്ങളില്‍ ബാഴ്സയ്ക്ക് 46 പോയിന്റായി. 41 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജിറോണയെ തോല്‍പ്പിച്ചു. ലെവന്തെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വല്ലാഡോളിഡിനെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: