തിരുവനന്തപുരം: മലയാളത്തിന്റെ എഴുത്തമ്മയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം. പ്രകൃതിയെയും സ്നേഹത്തെയും മാനവികതയെയും താളബോധത്തോടെ മലയാള മനസ്സുകളില്‍ പകര്‍ത്തിവെച്ച ആ സുകൃത ജന്മത്തിന്, സുഗതകുമാരിക്ക് ഇന്ന് 85 വയസ്.
1934 ജനുവരി 22 നാണ് സ്വാതന്ത്ര്യ സമരസേനാനി കവി ബോധേശ്വരന്റെയും വി.കെ കാര്‍ത്ത്യായനി അമ്മയുടേയും മകളായി സുഗതകുമാരിയുടെ ജനനം. 1961ല്‍ ആദ്യ കവിത മുത്തുച്ചിപ്പി പുറത്തിറങ്ങിയതു മുതല്‍ പ്രതിഷേധത്തിന്റെ കനലെരിയുന്ന കാവ്യമനസുമായി എഴുത്തിന്റെ വഴി ഇന്നും തുടരുകയാണ് സുഗതകുമാരി. 1967ല്‍ പാതിരാപ്പൂക്കള്‍ എന്ന കവിതാസമാഹാരത്തിന് സാഹിത്യ അക്കാദമി പുരസ്കാരം. 68ല്‍ പാവം മാനവഹൃദയവും തൊട്ടടുത്തവര്‍ഷം ഇരുള് ചിറകുകളും ആസ്വാദകര്‍ക്ക് മുന്നിലെത്തി. രാത്രിമഴയ്ക്ക് 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്. 1981ല്‍ പുറത്തിറങ്ങിയ അമ്പലമണികള്‍ക്ക് വയലാര്‍ അവാര്‍ഡും ആശാന് പുരസ്കാരവും ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍ മലമുകളിലിരിക്കെ തുടങ്ങിയവ തലമുറകളെ സ്വാധീനിച്ച എക്കാലത്തെയും മികച്ച കവിതകള്‍.
ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം, ബാലാമണിയമ്മ പുരസ്കാരം എന്നിങ്ങനെ ഉന്നത പുരസ്കാരങ്ങള്‍ക്ക് അര്‍ഹയായി. 2009ല്‍ മലയാളത്തിലെ സമുന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരവും ഈ കാവ്യസുഗതത്തെ തേടിയെത്തി. 2006ല്‍ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 2013ല്‍ രാജ്യത്തെ പ്രധാന പുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാന്‍ ഈ കവിയുടെ കൈകളിലേക്ക്. സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞുനില്ക്കുന്ന സുഗതകുമാരി ഇന്നും പോരാട്ടവീഥിയിലാണ്.
പ്രകൃതി ചൂഷണത്തിനെതിരെ കവിതയെഴുതി, സ്ത്രീ ശാക്തീകരണത്തിന് അത്താണിയായി, നിരാലംബര്‍ക്ക് അഭയയായി, ലഹരിക്കെതിരെ പോരാടി, അറിവായി, അഗ്നിയായി. വാര്‍ധക്യം നല്കിയ അവശതകളുണ്ടെങ്കിലും ആറു ദശാബ്ദങ്ങളായി തുടരുന്ന അക്ഷര യുദ്ധം അവസാനിപ്പിക്കുന്നില്ല മലയാളത്തിന്റെ കാവ്യ ചന്ദ്രിക. കവിയുടെ തന്നെ വാക്കുകള്‍ കടമെടുത്താല്‍… ‘എഴുതാനേ എനിക്കറിയൂ. എഴുത്താണ് എന്റെ സമരായുധം…..’
പ്രതികരിക്കാൻ ഇവിടെ എഴുതുക: