തൊടുപുഴ: കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് വിലക്കി പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പോലീസ് മേധാവിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് താല്പര്യമുള്ള കേസുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത് തടയാനാണ് ഇടതു സര്‍ക്കാരിന്റെ നീക്കം. ഇതോടെ കേസുകള്‍ മുക്കിയാലും ആരുമറിയില്ലെന്ന അവസ്ഥ വരും.
മാധ്യമങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് കേസുകള്‍ സംബന്ധിച്ച ഒരു വിവരവും നല്‍കരുതെന്ന് കാട്ടി ഇന്നലെയാണ് ഉത്തരവ് (നമ്പര്‍ 45/15) അതത് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് ലഭിച്ചത്. മുമ്പും ഇത്തരം ചില ഉത്തരവുകള്‍ ഇറങ്ങിയിരുന്നു.
ഇനിമുതല്‍ ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തുന്ന മീഡിയ സെല്ലിന്റെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാകും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കുക. ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്. വാര്‍ത്ത മാധ്യമങ്ങളില്‍ വരുന്നതു മൂലം പ്രതികള്‍ രക്ഷപ്പെടാതിരിക്കാനാണ് സര്‍ക്കുലര്‍ എന്നാണ് വിശദീകരണം. എന്നാല്‍ മാധ്യമങ്ങള്‍ എഴുതുന്നതുകൊണ്ടാണ് കേസുകള്‍ ഒതുക്കാന്‍ കഴിയാതെ വരുന്നത് എന്നതാണ് സത്യം. ഒരു വാര്‍ത്തകളും ഇനി നല്‍കില്ലെന്ന് പല സ്റ്റേഷന് ഓഫീസര്‍മാരും നിലപാടെടുത്ത് കഴിഞ്ഞു.
മുമ്പ് പ്രധാന കേസുകളില്‍ ഡിവൈഎസ്പി റാങ്കിലുള്ളവരോ അതിലും മുകളിലുള്ള ഉദ്യോഗസ്ഥരോ ആണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയിരുന്നത്. ഇത് ചുരുങ്ങി ഒരു ഉദ്യോഗസ്ഥനിലേക്ക് ആകുമ്പോള്‍ എത്രത്തോളം വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകും എന്നതും വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: