ഖരഗ്പൂര്‍: ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രാണവായു അരിച്ചിറങ്ങിയ കാലത്തു തന്നെ ഇന്ത്യയില്‍ പ്രാണന് തുടിച്ചിരുന്നെന്ന് സുപ്രധാന കണ്ടെത്തല്‍. ഭൂമിയില്‍ ജീവന്റെ തുടിപ്പിന് എത്ര കാലത്തിന്റെ ചരിത്രമുണ്ടെന്ന അന്വേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണ് ഖരഗ്പൂര്‍ ഐഐടിയിലെ ഗവേഷകരുടെ ഈ കണ്ടെത്തല്‍.
മനുഷ്യ സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഇന്ത്യയില്‍, 250 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നുവെന്ന വസ്തുതയിലേക്കാണ് ഗവേഷകര്‍ ചെന്നെത്തിയത്. ഗ്രേറ്റ് ഓക്സിഡേഷന് ഇവന്റ് (ഭൂമിയുടെ അന്തരീക്ഷത്തില്‍ ഓക്സിജന്‍ എത്തിയ കാലം) എന്ന് ശാസ്ത്രലോകം വിളിക്കുന്ന കാലത്തു തന്നെ ഇന്ത്യയില്‍ ജീവനുണ്ടായിരുന്നു. ഡെക്കാണ് മേഖലയില്‍ ബാക്ടീരിയ കോശ രൂപത്തിലാണ് ജീവന് ഉണ്ടായിരുന്നത്. മൂന്നു കിലോമീറ്റര്‍ ആഴത്തിലാണ് ഇവയുടെ സാന്നിധ്യം കെണ്ടത്തിയത്. പഠന ഫലത്തില്‍ ഇന്ത്യയിലെ ഗവേഷകര്‍ ആവേശത്തിലാണ്.
ഭൗമമന്ത്രാലയമാണ് ഇന്ത്യയിലെ ജീവന്റെ ഉത്പത്തി കണ്ടെത്താന്‍ ഐഐടിയിലെ ഗവേഷകരോട് നിര്‍ദേശിച്ചിരുന്നത്. ഡോ. പിനാകി സറിന്റെ നേതൃത്വത്തിലായിരുന്നു ഗവഷേണം.
ബാക്ടീരിയകളുടെ രൂപത്തിലായിരുന്നു ഇവ. ഭൂമിയുടെ പുറംപാളി (ക്രസ്റ്റ്) ഉറച്ചു കട്ടിയാകും മുന്‍പ്, ഭൂകമ്പങ്ങളും അഗ്നിപര്‍വത വിസ്ഫോടനങ്ങളും പതിവായ കാലത്താണ് ഇന്ത്യയില്‍ ജീവന്റെ തുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. 250 കോടി വര്‍ഷങ്ങള്‍ക്കും 650 ലക്ഷം വര്‍ഷങ്ങള്‍ക്കുമിടയില്‍ ഭൂമിയുടെ പുറംപാളി ഇടയ്ക്ക് തണുക്കും. പിന്നെ വീണ്ടും ലാവാപ്രവാഹത്തില്‍ ചൂടാകും. അങ്ങനെ ഒരു തണുത്തുറഞ്ഞ കാലത്താണ് ജീവന് ഉരുത്തിരിഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിലകള്‍ ഡെക്കാണിലാണ് കാണപ്പെടുന്നത്. ഇവിടെയാണ് ജീവനും ആവിര്‍ഭവിച്ചത്.
2014ലാണ് ഗവേഷണം തുടങ്ങിയത്. 1964ല്‍ ഭൂകമ്പം വലിയ നാശം വിതച്ച മഹാരാഷ്ട്രയിലെ കൊയ്നയില്‍, അതിന്റെ കാരണം കണ്ടെത്താന്‍ നിയോഗിച്ച ഭൗമശാസ്ത്ര ഗവേഷകരും ഐഐടിയിലെ വിദഗ്ധരുമാണ് ഗവേഷണം നടത്തിയത്. ഈ പഠനമാണ് ഇതിലേക്ക് സൂചന നല്‍കിയത്. തുടര്‍ന്നായിരുന്നു വിപുലമായ ഗവേഷണം.
അന്നുടലെടുത്ത തരത്തിലുള്ള ജീവകോശങ്ങള്‍ ഇന്നും ജീവനോടെയുണ്ടോ എന്ന് കണ്ടെത്തുകയാണ് അടുത്ത നടപടിയെന്ന് പിനാകി സര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: