ന്യൂദല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തി (ഇവിഎം)ല്‍ കൃത്രിമം നടക്കുന്നതായി പ്രചാരണം നടത്താന്‍ ലണ്ടനില്‍ കോണ്‍ഗ്രസ്സിന്റെ നാടകം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇവിഎമ്മില്‍ കൃത്രിമം നടന്നതായി ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് ലണ്ടനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യുഎസ് ഹാക്കര്‍ എന്നവകാശപ്പെടുന്ന സയിദ് ഷുജ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലും പരിപാടിയില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത നാടകമാണ് ലണ്ടനില്‍ അരങ്ങേറിയതെന്നും ദേശീയ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.
ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നതായും ഇത് സംബന്ധിച്ച് അറിവുള്ളതാണ് ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിക്കാന്‍ കാരണമെന്നും ഷുജ ആരോപിച്ചു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോഴാണ് 2014ല്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇക്കാലത്ത് കൃത്രിമം നടന്നുവെങ്കില്ത്തന്നെ കോണ്‍ഗ്രസ്സാണ് പ്രതിക്കൂട്ടിലാകുന്നത്. എന്നാല്‍ ഈ ആരോപണം ചൂണ്ടിക്കാട്ടി ബിജെപിയെ കുറ്റപ്പെടുത്തുകയാണ് പ്രതിപക്ഷം.
ലണ്ടനില്‍ നടന്ന പരിപാടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നിയമനടപടി പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു. ഇവിഎമ്മില്‍ കൃത്രിമം നടത്താന്‍ പറ്റില്ലെന്ന നിലപാടില്‍ കമ്മീഷന് ഉറച്ചുനില്‍ക്കുന്നു. ഇത് പ്രായോഗികമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബിഇഎല്‍), ഇലക്ട്രോണിക്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍)എന്നിവരാണ് കര്‍ശനമായ നിരീക്ഷണത്തിലും സുരക്ഷയിലും യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: