ഭോപ്പാല്‍: നേരിയ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കൂടിക്കാഴ്ച. കോണ്‍ഗ്രസ് നേതാവും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യയും മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ്ങ് ചൗഹാനും തമ്മിലുള്ള കൂടിക്കാഴ്ചയാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയത്.
തിങ്കളാഴ്ച രാത്രി നടന്ന കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു. പതിവ് സൗഹൃദ ചര്‍ച്ചയായിരുന്നുവെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും ഇരുവരും വാര്‍ത്താ ലേഖകരോട് പറഞ്ഞു. ചര്‍ച്ചകള്‍ നന്നായിരുന്നു. അവര്‍ പറഞ്ഞു. ജ്യോതിരാദിത്യ വൈകിട്ട് ആറേകാലോടെ ഭോപ്പാലില്‍ എത്തി.
തന്റെ രണ്ട് വിശ്വസ്തരുടെ ബന്ധുക്കള്‍ മരണമടഞ്ഞിരുന്നു. ആ വീടുകള്‍ സന്ദര്‍ശിക്കാനാണ് എത്തിയത്. പിന്നീട് പെട്ടെന്നാണ് നാടകീയമായി ചൗഹാന്റെ വസതിയില്‍ എത്തിയത്. ദല്‍ഹിയില്‍ നിന്ന് ചൗഹാന് മടങ്ങിയെത്തിയതേ ഉണ്ടായിരുന്നുള്ളു. ഒന്‍പതു മണിയോടെ എത്തിയ സിന്ധ്യ പത്തു മണിയോടെ മടങ്ങി.
നേരത്തെ സിന്ധ്യയെ മുഖ്യമന്ത്രിയാക്കുമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നതെങ്കിലും ഒടുവില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനെ രാഹുലിന്റെ താല്‍പ്പര്യപ്രകാരം മുഖ്യമന്ത്രിയാക്കുകയായിരുന്നു. അന്നു മുതല്‍ സിന്ധ്യ പാര്‍ട്ടിയോട് നീരസത്തിലാണ്.
ഏതാനും സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് കമല്‍നാഥ് മുഖ്യമ്രന്തിയായിരിക്കുന്നത്. ഇവിടെ ചില എംഎല്‍എമാര്‍ അസ്വസ്ഥരാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിക്കുള്ളിലും പ്രശ്നങ്ങളുണ്ട്.എന്നാല്‍ തത്ക്കാലം ഇത് അടങ്ങിയിരിക്കുകയാണ്. എങ്കിലും പുകയുന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: