വാരാണസി; രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നത് തടയാനായതാണ് നാലര വര്‍ഷത്തെ തന്റെ ഭരണനേട്ടങ്ങളില്‍ ഒന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് അഴിമതി തടയാന്‍ ഒന്നും ചെയ്തില്ല. എന്നാല്‍ നാലര വര്‍ഷം കൊണ്ട് 85 ശതമാനം കൊള്ളയടിയും അവസാനിപ്പിച്ചെടുക്കാന്‍ തന്റെ സര്‍ക്കാരിനായി, പ്രധാനമന്ത്രി പറഞ്ഞു. പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രൂപയില്‍ വെറും പതിനഞ്ചു പൈസ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നതെന്ന് ഒരു മുന്‍പ്രധാനമന്ത്രി(രാജീവ് ഗാന്ധി) പറയുമായിരുന്നു. പക്ഷെ ഇൗ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. ഇടത്തരക്കാര്‍ സത്യസന്ധമായി നികുതി അടച്ചുകൊണ്ടിരുന്നു. അതേ സമയം വമ്പന്മാര് 85 ശതമാനം സ്വത്ത് കൊള്ളയടിച്ചുകൊണ്ടേയിരുന്നു. മോദി ചൂണ്ടിക്കാട്ടി.
വിവിധ പദ്ധതികള്‍ വഴി തന്റെ സര്‍ക്കാര്‍ 5,80,000 കോടി രൂപയാണ് ജനങ്ങള്‍ക്ക് നല്‍കിയത്. പഴയ രീതിയായിരുന്നുവെങ്കില്‍ ഈ തുകയുടെ നല്ലൊരു പങ്കും അപ്രത്യക്ഷമാകുമായിരുന്നു.
പ്രവാസി ഭാരതീയര്‍ വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ്. അവര്‍ ഇന്ത്യയുടെ കരുത്തിന്റെ പ്രതീകങ്ങളാണ്, മോദി പറഞ്ഞു. ഇന്ത്യ മാറില്ലെന്ന ചിന്ത മാറ്റാന്‍ തന്റെ സര്‍ക്കാരിനായി. വിവിധ പദ്ധതികള്‍ വഴി, അനര്‍ഹമായി പണം (സബ്സിഡിയും മറ്റാനുകൂല്യങ്ങളും) കൈപ്പറ്റിയിരുന്ന ഏഴു കോടി വ്യാജന്മാരെ കണ്ടെത്താനായി. കടലാസില്‍ മാത്രം ഉണ്ടായിരുന്ന ഈ വ്യാജന്മാരെ കണ്ടെത്തി ക്ഷേമപദ്ധതികളില്‍ നിന്ന് പുറത്താക്കി. ഇത്തരം വ്യാജന്മാരുടെ എണ്ണം ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും ജനസംഖ്യയേക്കാള്‍ വരും, മോദി പറഞ്ഞു. മൗറീഷ്യസ് പ്രധാനമന്ത്രി പരവിന്ദ് ജഗന്നാഥ് മുഖ്യാതിഥിയായിരുന്നു.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, യുപി മുഖ്യമന്തി യോഗി ആദിത്യ നാഥ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്, യുപി ഗവര്‍ണര്‍ രാം നായിക് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: