കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മിഷണറീസ് ഓഫ് ജീസസ് കടുത്ത അച്ചടക്ക നടപടികള്‍ക്ക് ഒരുങ്ങുന്നു.
ഫ്രാങ്കോയുടെ അറസ്റ്റ് തേടി സമരം ചെയ്ത കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ നീന റോസിനോട് 26ന് രാവിലെ 10ന് ജലന്ധറിലെ സഭാ ആസ്ഥാനത്ത് ഹാജരായി വിശദീകരണം നല്കാന് ആവശ്യപ്പെട്ട് മിഷണറീസ് ഓഫ് ജീസസ് സുപ്പീരിയര്‍ ജനറല്‍ കത്ത് നല്കി.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഫ്രാങ്കോയുടെ നിയന്ത്രണത്തിലുള്ളതാണ് മിഷണറീസ് ഓഫ് ജീസസിന്റെ ആസ്ഥാനം. ഫ്രാങ്കോയ്ക്കെതിരെയുള്ള സമരം അച്ചടക്ക ലംഘനമാണെന്നും സഭാവിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും മതാധിഷ്ഠിതമായ ജീവിതത്തിനും എതിരാണെന്നും കത്തില്‍ പറയുന്നു.
കത്തില്‍ നിരവധി കുറ്റപ്പെടുത്തലുകളുമുണ്ട്. കഴിഞ്ഞാഴ്ച സ്ഥലംമാറ്റിയവര്‍ ഫ്രാങ്കോയ്ക്കെതിരെയുള്ള സമരത്തിന് മുന്‍പന്തിയിലുണ്ടായിരുന്ന നാല് സിസ്റ്റര്മാരുമായി സഹകരിക്കുന്നതിനെയും കത്തില്‍ വിമര്‍ശിക്കുന്നു. സഭയിലെ മറ്റ് സിസ്റ്റര്മാരുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്നും ചോദിക്കുന്നുണ്ട്. കുറവിലങ്ങാട് മഠത്തിലെ പുതിയ സുപ്പീരിയറെ അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച സമരത്തിന് നേതൃത്വം നല്കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ നാലുപേരെ ഇന്ത്യയിലെ വിവിധ മഠങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. സിസ്റ്റര്‍ നീന റോസിന് ഇവര്‍ക്കൊപ്പം സ്ഥലംമാറ്റ ഉത്തരവ് കിട്ടിയില്ലെങ്കിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.
ഇരയ്ക്കൊപ്പം കുറവിലങ്ങാട് മഠത്തില്‍ നില്‍ക്കുമെന്നും എങ്ങോട്ടും പോകില്ലെന്നും പറഞ്ഞ കന്യാസ്ത്രീകള്‍ സ്ഥലംമാറ്റ ഉത്തരവ് തള്ളി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്നും ചൂണ്ടിക്കാട്ടി കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ഇതിന്റെ പിന്നാലെയാണ് അടുത്തഘട്ട പ്രതികാര നടപടിയെന്നോണം സിസ്റ്റര്‍ നീനാറോസിനോട് ജലന്ധറില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: