ഇടുക്കി: ശൈത്യകാലം അവസാന പാദത്തിലേക്ക് എത്തുമ്പോള്‍ സംസ്ഥാനമാകെ തണുത്ത് വിറയ്്ക്കുന്നു. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കൊല്ലം ജില്ലയിലെ പുനലൂരിലാണ്, 14.6 ഡിഗ്രി സെല്‍ഷ്യസ്. കഴിഞ്ഞ ദിവസമിത് 15.5 ഡിഗ്രിയായിരുന്നു.
കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം 1968 ജനുവരി എട്ടിന് പുനലൂരില്‍ തന്നെ രേഖപ്പെടുത്തിയ 12.9 ഡിഗ്രി സെല്‍ഷ്യസാണ് കേരളത്തിലെ എക്കാലത്തെയും കുറഞ്ഞ ചൂട്. 40 വര്‍ഷത്തിന് ശേഷം ഇതിനടുത്ത് തണുപ്പെത്തിയിരിക്കുകയാണ്. തിരുവനന്തപുരം- 18.9, ആലപ്പുഴ-19.9, കോട്ടയം-17.8, കൊച്ചി-20.6, വെള്ളാനിക്കര-18.9, പാലക്കാട്- 18.8, കോഴിക്കോട്-22.4, കണ്ണൂര്‍- 23.6 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ് കുറഞ്ഞ ചൂട്. മുമ്പ് 2012ലാണ് പുനലൂരില്‍ സമാനമായ തണുപ്പ് രേഖപ്പെടുത്തുന്നത്, അന്ന് ജനുവരി 18,19 നും 16.6 ഡിഗ്രി സെല്‍ഷ്യസ് വീതമായിരുന്നു.
മൂന്നാറില്‍ ഇന്നലെ പുലര്‍ച്ചെ തണുപ്പ് വീണ്ടും മൈനസ് നാല് ഡിഗ്രിയിലെത്തി. മൂന്നാറിന്റെ സമീപ പ്രദേശമായ ചെണ്ടുവരയിലാണ് മൈനസ് നാല് ഡിഗ്രി രേഖപ്പെടുത്തിയത്. ഈ മാസം തന്നെ ഏഴിനും പത്തിനും പുലര്‍ച്ചെ ചെണ്ടുവരയില്‍ മൈനസ് നാല് ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെ കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന് സ്റ്റേഷനില്ലാത്തതിനാല്‍ ‘ഉപാസി’ എന്ന സംഘടന നല്കുന്ന കണക്കുകളാണ് ആശ്രയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: