തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ മൂന്നു സ്ട്രീമുകളിലും നിയമാനുസൃതമായ സംവരണം ഉറപ്പാക്കുമെന്ന് മന്ത്രി എ.കെ. ബാലന്. മൂന്നില്‍ ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. ഇതില്‍ നിയമാനുസൃത സംവരണം നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ടാമത്തേത് നോണ്‍-ഗസറ്റഡ് ജീവനക്കാരും അതില്‍ താഴെയുള്ളവരും, മൂന്നാമത്തെ സ്ട്രീം ഫസ്റ്റ് ഗസറ്റഡ് പോസ്റ്റും അതിനു മുകളിലുള്ളവരുമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും സ്ട്രീമുകളില്‍ സംവരണം ഉണ്ടാകുമോയെന്ന ആശയക്കുഴപ്പമാണ് പലരും ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കും. പിന്നാക്കാവസ്ഥയിലുള്ള മുന്നാക്ക സമുദായക്കാരുടെ സംവരണത്തിന് ക്രീമിലെയര്‍ സാമ്പത്തിക സീലിങ് നിശ്ചയിക്കുന്നതില്‍ ആവശ്യമായ ചട്ടം കൊണ്ടുവരും. അതിനായി കേരള സബോര്‍ഡിനേറ്റ് സര്‍വീസ് റൂളും കെഇആറും ഭേദഗതി വരുത്തിയാല്‍ മതി. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 30 വിഭാഗങ്ങളെ ഒബിസിയില്‍ നിന്ന് ഒഇസിയിലേക്ക് മാറ്റിയ നടപടി പിന്‍വലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിലവില്‍ ലഭിച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ റദ്ദാക്കില്ല. ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായി 200 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസാനുകൂല്യത്തിന് കുടിശികയായി 189 കോടി രൂപ ഇവര്‍ക്ക് നല്‍കാനുണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: