തിരുവനന്തപുരം: തലസ്ഥാനത്തെ അയ്യപ്പസംഗമത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മാതാ അമൃതാനന്ദമയിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്.
ലോകം മുഴുവന്‍ ആരാധിക്കുന്ന ഭാരതത്തിന്റെ അഭിമാനത്തെ തരംതാണ രീതിയില്‍ അവഹേളിച്ച കോടിയേരിയുടെ നടപടി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കാകെ അപമാനകരമായി. വീഴ്ച അംഗീകരിച്ച് കോടിയേരി വിശ്വാസിസമൂഹത്തോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
അമ്മ പങ്കെടുത്തത് രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടിയിലോ രാഷ്ട്രീയസമ്മേളനത്തിലോ അല്ല. സമ്മേളനത്തിന് രാഷ്ട്രീയ ലക്ഷ്യവുമില്ല. ആചാര സംരക്ഷണം മാത്രമായിരുന്നു ഒരേയൊരു ലക്ഷ്യം. ആ നിലയ്ക്ക് അയ്യപ്പസംഗമത്തെയും അമ്മയെയും രാഷ്ട്രീയ വിവാദത്തിലേക്ക് വലിച്ചിഴച്ചത് കൊടിയേരിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ആശങ്കയും അങ്കലാപ്പും മൂലമാണ്. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പും താക്കീതുമാണ് അയ്യപ്പസംഗമമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഎമ്മും കവലചട്ടമ്പികളെപ്പോലെ തരം താഴരുതെന്ന് കൃഷ്ണദാസ് കൊച്ചിയില്‍ പറഞ്ഞു. പെരുവഴിയിലെ ചെണ്ടപോലെ ആര്‍ക്കും കൊട്ടാവുന്നതല്ല സന്ന്യാസി ശ്രേഷ്ഠരും ആധ്യാത്മിക ആചാര്യന്മാരും. വിയോജിപ്പുള്ളവരെ കണ്ണുരുട്ടുന്നതും ഭീഷണിപ്പെടുത്തുന്നതും ഫാസിസ്റ്റ് രീതിയാണ്. എന്‍എസ്എസ് ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയെ ആക്ഷേപിച്ചതും, സമത്വ മുന്നേറ്റ യാത്ര നടത്തിയ വെള്ളാപ്പള്ളി നടേശനെ അപമനാനിക്കാനും കേസെടുക്കാനുള്ള ശ്രമം നടത്തിയതും അപലീയനമാണ്. ആചാരനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഭക്തജനങ്ങളോടൊപ്പം നിന്നു പൊരുതുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: