തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാര്‍ക്ക് ഇഎസ്ഐ ആനുകൂല്യം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ടി സംഘ് നല്കിയ കേസിലാണ് വിധി.
പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു കോടി രൂപ പിഴ അടയ്ക്കാനും കെഎസ്ആര്‍ടിസിയോട് കോടതി ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ഇഎസ്ഐ പരിരക്ഷ നല്‍കണമെന്ന കേന്ദ്ര തൊഴില്‍ നിയമം അനുസരിക്കാതെ ജീവനക്കാരെ കബളിപ്പിക്കുകയായിരുന്നു മാനേജ്മെന്റ്. ഇതിനെതിരെ കെഎസ്ടി സംഘ് ഇഎസ്ഐക്ക് പരാതി നല്കി. 2012 മുതല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇഎസ്ഐ പരിരക്ഷക്ക് അര്‍ഹതയുണ്ടെന്ന് ഇഎസ്ഐ ബോര്‍ഡ് മറുപടി നല്കി.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2012, 13, 14 വര്‍ഷങ്ങളില്‍ ഇഎസ്ഐ ബോര്‍ഡ് കെഎസ്ആര്‍ടിസിക്ക് ഇളവ് നല്കി. തുടര്‍ന്നും യാതൊരു നടപടിയും കോര്പ്പറേഷന് കൈക്കൊണ്ടില്ല. 2015ല്‍ കെഎസ്ടി സംഘ് വീണ്ടും ഇഎസ്ഐക്ക് പരാതിയും കേന്ദ്ര തൊഴില്‍ മന്ത്രിക്കു നിവേദനവും നല്കി. എന്നാല്‍, ഇഎസ്ഐയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഇഎസ്ഐ ഇത് അംഗീകരിച്ചില്ല. 2018 ഒക്ടോബറില്‍ നടന്ന ഇഎസ്ഐ ബോര്‍ഡ് മീറ്റിങ്ങില്‍ ബിഎംഎസ് പ്രതിനിധികളായ രാധാകൃഷ്ണന്, ജി.കെ. അജിത് എന്നിവര്‍ കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാര്‍ക്ക് ഇഎസ്ഐ പരിരക്ഷ നല്‍കണമെന്ന കാര്യത്തില്‍ ശക്തമായ നിലപാടെടുത്തു.
തുടര്‍ന്ന് 20 കോടി രൂപ വിഹിതമടക്കാന് കെഎസ്ആര്‍ടിസിയോട് ഇഎസ്ഐ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം കെഎസ്ആര്‍ടിസിയുടെ അക്കൗണ്ട് മരവിപ്പിക്കാനും ഉത്തരവിട്ടു. ഇതിനെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ കേസ് നല്കി. എന്നാല്‍ അടിയന്തരമായി ഇഎസ്ഐ വിഹിതമായ ഒരു കോടി രൂപ കെട്ടിവയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ബിഎംഎസിന്റെ ഇടപെടലിലൂടെ കേരളത്തിലെ തൊഴിലാളി അനുകൂല സര്‍ക്കാര്‍ നടത്തിവന്ന വലിയ തൊഴിലാളി ചൂഷണമാണ് തടയാനായതെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് പറഞ്ഞു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടെങ്കിലും വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിന് താത്കാലിക ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഇനി ഇഎസ്ഐ പരിധി ലഭിക്കും. ആനുകൂല്യം പൂര്‍ണമായി നേടിയെടുക്കും വരെ നിയമനടപടി തുടരുമെന്ന് രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: