പത്തനാപുരം: നിര്‍മാണത്തിലിരുന്ന വര്‍ക്ഷോപ്പിന് മുന്നില്‍ സിപിഐക്കാര്‍ കൊടികുത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്രവാസി സുഗതന്റെ കുടുംബത്തിന് നേരെ വീണ്ടും സര്‍ക്കാരിന്റെ ഇരുട്ടടി. വിവിധ സംഘടനകള്‍ സഹായം നല്‍കിയും വായ്പയെടുത്തും വര്‍ക്ഷോപ്പിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രവര്‍ത്തിക്കാനുള്ള ലൈസസന്‍സ് നല്‍കാനാകില്ലെന്ന തീരുമാനത്തിലാണ് വിളക്കുടി പഞ്ചായത്ത്.
ലക്ഷങ്ങള്‍ ചെലവഴിച്ച് മെഷീനുകള്‍ എത്തിച്ച്, കെട്ടിടം നിര്‍മിച്ച് ലൈസന്‍സിനായി അപേക്ഷിച്ചപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന നിലപാടിലാണ് പഞ്ചായത്ത്. മുഖ്യമന്ത്രി പിണറായി വിജയനുള്പ്പെടെയുളളവരുടെ ഉറപ്പിനെത്തുടര്‍ന്നാണ് സുഗതന്റെ കുടുംബം വര്‍ക്ഷോപ്പ് നിര്‍മാണവുമായി മുന്നോട്ടുപോയത്. അവസാന നിമിഷം സര്‍ക്കാരും കൈവിട്ടതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍.
2018 ഫെബ്രുവരി 23നാണ് കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനിലെ നിര്‍മാണത്തിലിരുന്ന വര്‍ക്ഷോപ്പില്‍ പ്രവാസിയായ പുനലൂര്‍ വാളക്കോട് സ്വദേശി സുഗതനെ (64) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പണം ആവശ്യപ്പെട്ട് സിപിഐയുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുഗതന് ജീവനൊടുക്കിയത്.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം സഹായവാഗ്ദാനവുമായി എത്തിയെങ്കിലും പിന്നീട് കൈമലര്‍ത്തി. വായ്പയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങിയെങ്കിലും ഇടതുപക്ഷ സംഘടനകള്‍ ഇടപെട്ട് അതും ഇല്ലാതാക്കി. ഒടുവില്‍ ഗ്ലോബല്‍ പ്രവാസി അസോസിയേഷന് എന്ന സംഘടന നല്കിയ അഞ്ച് ലക്ഷം രൂപയും കടം വാങ്ങിയ അഞ്ചുലക്ഷം രൂപയും കൊണ്ടാണ് വര്‍ക്ക്ഷോപ്പ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് സുഗതന്റെ മകന് സുനില്‍ പറയുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സുഗതന്റെ മക്കളായ സുനിലും സുജിത്തും കഴിഞ്ഞ ഒരു വര്‍ഷമായി മറ്റ് ജോലിക്ക് പോകാതെ വര്‍ക്ക്ഷോപ്പിന്റെ പിറകെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: