ന്യൂദല്‍ഹി: റഫാലിന് ശേഷം പ്രതിപക്ഷം പ്രചരിപ്പിക്കുന്ന ഏറ്റവും വലിയ കള്ളത്തരമാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്ര തട്ടിപ്പെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച പ്രതിപക്ഷത്തിന് ട്വിറ്ററിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷനും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും വോട്ടിങ് യന്ത്രങ്ങളുടെ നിര്‍മ്മാണത്തിലും പ്രോഗ്രാമിങ്ങിലും പങ്കുചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിഞ്ഞതെരഞ്ഞെടുപ്പില്‍ ഹാക്കിങ് നടന്നുവെന്ന് പ്രതിപക്ഷം പറയുന്നത് അസംബന്ധമാണ്. ആരെന്തു പറഞ്ഞാലും ജനങ്ങളത് വിശ്വസിക്കുമെന്നാണോ കോണ്‍ഗ്രസ് കരുതുന്നത്? കോണ്‍ഗ്രസിനുണ്ടായിരുന്ന ബുദ്ധിഭ്രമം മറ്റുള്ളവരിലേക്കും പകരുകയാണ്. ജെയ്റ്റ്ലി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഹാക്കറാണ് ഇത്തരം അവകാശവാദം ഉന്നയിച്ചത്.
കോണ്‍ഗ്രസ് സ്പോണ്സര് ചെയ്ത പരിപാടി: കേന്ദ്രമന്ത്രി
ആ വാര്‍ത്താ സമ്മേളനം തന്നെ കോണ്‍ഗ്രസ് സ്പോണ്സര് ചെയ്ത പരിപാടിയായിരുന്നുവെന്ന് കേന്ദ്രമന്തി രവിശങ്കര്‍ പ്രസാദ് ദല്‍ഹിയില്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന ഹാക്കര്‍ ഷൂജിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പങ്കെടുത്തു. അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോല്‍ക്കും. അപ്പോള്‍ എന്തെങ്കിലും കാരണം പറയണമല്ലോ. അതിനു വേണ്ടി മുന്‍കൂട്ടി തയാറാക്കിയ കഥയാണിത്. അദ്ദേഹം പറഞ്ഞു. 2014ലെ ജനവിധിയെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: