തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കണമെന്ന കേസില്‍ പ്ലാന്റേഷന് കോര്പ്പറേഷന് എംഡിയടക്കം 16 കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ ഹാജരാകണമെന്ന് കോടതി. കീടനാശിനി പ്രയോഗത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും അംഗവൈകല്യം സംഭവിച്ചവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കും സര്‍ക്കാര്‍ നല്കിയ 161 കോടി രൂപ, 15 എന്‍ഡോസള്‍ഫാന്‍ നിര്‍മാണ കമ്പനികളില്‍ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ കേസിലാണ് തിരുവനന്തപുരം മൂന്നാം സബ് കോടതി ജഡ്ജി പി.എസ്. ജോസഫിന്റെ ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിനായി തിരുവനന്തപുരം ജില്ലാ കളക്ടറാണ് കേസ് ഫയല്‍ ചെയ്തത്. സര്‍ക്കാര്‍ സെക്രട്ടറിയേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം സബ് കോടതിയുടെ അധികാര പരിധിയിലുള്ള വില്ലേജിലായതിനാലാണ് കേസ് തിരുവനന്തപുരം സബ് കോടതി ഫയലില്‍ സ്വീകരിച്ചത്.
ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപയും ആജീവനാന്ത സൗജന്യ ചികിത്സയും നല്‍കണമെന്ന് 2017ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. തുടര്‍ന്ന് മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതവും അംഗഭംഗം സംഭവിച്ചവര്‍ക്ക് മൂന്നുലക്ഷം രൂപ വീതവുമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത്. ഇപ്രകാരം സര്‍ക്കാരിന് ചെലവായ 161 കോടി രൂപ തിരിച്ചുപിടിക്കാനാണ് കോടതിയെ സമീപിച്ചത്.
പ്ലാന്റേഷന് കോര്‍പ്പറേഷന്റെ അധീനതയില്‍ കാസര്‍കോട് ജില്ലയിലെ കശുമാവ് അടക്കമുള്ള തോട്ടങ്ങളിലാണ് മാരക വിഷാംശമടങ്ങിയ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: