മാള്‍ദ: മമതാ ബാനര്‍ജി സര്‍ക്കാര്‍ ഒരുക്കിയ കെണികളും വിലക്കുകളുമെല്ലാം മറികടന്ന് ബംഗാളിലെ മാള്‍ദയില്‍ ബിജെപിയുടെ പടുകൂറ്റന്‍ സമ്മേളനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള സമ്മേളനത്തില്‍ അധ്യക്ഷന്‍ അമിത് ഷാ, മമതാ സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പില്‍ മമത സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും സുപ്രീംകോടതിവരെ നിയമപ്പോരാട്ടം നടത്തിയാണ് ബിജെപി സമ്മേളനങ്ങള്‍ക്ക് അനുമതി നേടിയെടുത്തത്. അവസാന നിമിഷം അമിത് ഷായുടെ ഹെലികോപ്ടറിന് അനുമതി നിഷേധിക്കാന്‍ നീക്കം നടത്തിയെങ്കിലും വലിയ ജനരോഷം ഉണ്ടായതോടെ അനുമതി നല്കാന് മമത നിര്‍ബന്ധിതയായി.
കഴിഞ്ഞ ദിവസം മമത സംഘടിപ്പിച്ച മഹാസഖ്യ റാലിയെ കടന്നാക്രമിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. അന്ന് ഒന്‍പത് നിയുക്ത പ്രധാനമ്രന്തിമാരാണ് വേദിയിലുണ്ടായിരുന്നത്. എന്നാല്‍ നമുക്ക് ഒരേ ഒരു പ്രധാനമന്ത്രിയേയുള്ളു, അത് നരേന്ദ്ര മോദിയാണ്. അതിനാല്‍ എല്ലാവരും അദ്ദേഹത്തെ വിശ്വസിക്കുന്നു. അധികാരം നേടി വ്യക്തിപരമായ താല്പര്യങ്ങള് സംരക്ഷിക്കാനുള്ള കൂട്ടായ്മയാണ് മഹാസഖ്യം. അത്യാര്‍ത്തിയാണ് അവരുടെ മുഖമുദ്ര. മോദിയെ നീക്കണമെന്ന ഒരൊറ്റപ്പരിപാടിയേ അവര്‍ക്കുള്ളൂ. എന്നാല്‍ ദാരിദ്ര്യവും അഴിമതിയും നീക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. പത്തിരുപത് നേതാക്കളെ നിരത്തിയിരുത്തിയാലൊന്നും മോദിയെ പുറത്താക്കാന്‍ മമതക്ക് കഴിയില്ല, അമിത് ഷാ പറഞ്ഞു.
മമതയും തൃണമൂലും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ്. മമതയുടെ ദുര്‍ഭരണത്തിനെതിരെ ബിജെപി പ്രതികരിക്കും. രഥയാത്ര നടത്താന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സമ്മേളനങ്ങള്‍ തടഞ്ഞാല്‍ ഞങ്ങള്‍ വീടു വീടാന്തരം കയറി ജനസമ്പര്‍ക്കം നടത്തി കാര്യങ്ങള്‍ മനസിലാക്കിക്കൊടുക്കും, മമതയെ വെല്ലുവിളിച്ച് ഷാ പറഞ്ഞു.
എന്തു വിലകൊടുത്തും നുഴഞ്ഞുകയറ്റക്കാരെ ബിജെപി തടയും. അതിര്‍ത്തി കടന്ന് ബംഗാളില്‍ കയറാന്‍ ഒരു നുഴഞ്ഞുകയറ്റക്കാരെയും അനുവദിക്കില്ല. പക്ഷെ അവര്‍ (മമതയും കൂട്ടരും) നുഴഞ്ഞുകയറ്റക്കാരെ സ്നേഹിക്കുകയാണ്. അതിനാലാണ് അവര്‍ ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നത്, ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: