കൊച്ചി: ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള കോണ്‍ട്രാക്ട് കാര്യേജുകളില്‍ പല നിറങ്ങളിലുള്ള എല്‍ഇഡി ലൈറ്റുകളും ശക്തിയേറിയ മ്യൂസിക് സിസ്റ്റവും ബഹുവര്‍ണ ഗ്രാഫിക്സുകളും പാടില്ലെന്ന് ഹൈക്കോടതി. വാഹനങ്ങളിലെ ഫ്ളെക്സിബിള്‍ എല്‍ഇഡി-ബഹുവര്‍ണ എല്‍ഇഡി ലൈറ്റുകള്‍ നീക്കണം. ശക്തിയേറിയ ഓഡിയോ സിസ്റ്റം ഒഴിവാക്കണം. മള്‍ട്ടിപ്പിള്‍ ബൂസ്റ്റര്‍, പവര്‍ ആംപ്ലിഫയര്‍, സ്പീക്കറുകള്‍, സബ് വൂഫറുകള്‍ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല.
എന്നാല്‍, വാഹനത്തിന്റെ വലിപ്പമനുസരിച്ച് നാലു മുതല്‍ ആറ് വരെ സ്പീക്കറുകളും മിതമായ ശബ്ദമുള്ള ഓഡിയോ സിസ്റ്റവും ഉപയോഗിക്കാമെന്നും കോടതി. മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള ഇന്‍ഡിക്കേറ്റര്‍, റിഫ്ളക്ടര് എന്നിവ നിലനിര്‍ത്താം. ടൂറിസ്റ്റ് ബസുകളിലെ മിന്നുന്ന കളര്‍ ലൈറ്റുകള്‍, ഡിജെയ്ക്കു വേണ്ടിയുള്ള കറങ്ങുന്ന എല്‍ഇഡി ലൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍ എന്നിവ നീക്കണം. എന്നാല്‍, യാത്രക്കാരന് വെളിച്ചം കിട്ടാന്‍ ആവശ്യമായ ലൈറ്റുകള്‍ വേണം.
ബസുകളുടെ പുറത്ത് ബഹുവര്‍ണ ചിത്രങ്ങളും എഴുത്തുകളും പാടില്ല. ചട്ടപ്രകാരം വാഹനത്തിന്റെ ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം. വാഹനങ്ങളുടെ സേഫ്ടി ഗ്ലാസില്‍ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാന്‍ കഴിയുന്ന തുണി കര്‍ട്ടനുകളും ടിന്റഡ് ഫിലിമുകളും പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ക്രമീകരണങ്ങള്‍ ഒഴിവാക്കണം. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പരടക്കമുള്ളവ ചട്ടമനുശാസിക്കുന്ന വിധം പ്രദര്‍ശിപ്പിച്ചിരിക്കണം, കോടതി നിര്‍ദേശിച്ചു.
എറണാകുളം സ്വദേശി ജിജിത്ത്, കോതമംഗലം സ്വദേശികളായ ജി. മനോജ് കുമാര്‍, അനില്‍ ജോസഫ് ആന്റണി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഹര്‍ജിക്കാരുടെ വാഹനങ്ങളിലെ ലേസര്‍, എല്‍ഇഡി ലൈറ്റുകളും ഹെവി മ്യൂസിക് സിസ്റ്റവും നീക്കം ചെയ്ത് വാഹനങ്ങള്‍ പരിശോധനയ്ക്ക് ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അനധികൃതമായി ഘടിപ്പിച്ചവയൊക്കെ ഒഴിവാക്കി പരിശോധനയ്ക്ക് എത്തിക്കാന്‍ മൂന്നാഴ്ചത്തെ സമയം നല്‍കണമെന്നും ഇങ്ങനെ ഹാജരാക്കുന്ന വാഹനങ്ങളില്‍ ചെറിയ പിഴവുകളുണ്ടെങ്കില്‍ അവ തിരുത്താന്‍ ന്യായമായ സമയം നല്‍കാവുന്നതാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: