തിരുവനന്തപുരം: സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് തണ്ടര്‍’ എന്ന പേരിലാണ് പരിശോധന. പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുളള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി. കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെയ്ഡ് നടന്നു.
കാസര്‍കോട് ബേക്കല്‍, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് റെയ്ഡ്. മണല്‍ക്കടത്തിന് ഒത്താശ, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച തുടങ്ങിയവ കണ്ടെത്തി. കുമ്പള, ബേക്കല്‍ സിഐമാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തു. സ്റ്റേഷന് നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിന് കണ്ണൂരില്‍ മൂന്ന് എസ്എച്ച്ഒ മാര്‍ക്കെതിരെ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ മൂന്നു സ്റ്റേഷനുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കൈയില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. അടിമാലി സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. ആഭരണങ്ങള്‍ പ്രളയത്തില്‍ ഒഴുകി എത്തിയതാണെന്നു പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ബേക്കല്‍, കോഴിക്കോട് ടൗണ്‍ സ്റ്റേഷനുകളില്‍നിന്നും സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നു എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ക്വാറി, ലോറി, ബ്ലേഡ് പലിശസംഘങ്ങളുമായി ബന്ധം പുലര്‍ത്തുന്നു. എസ്ഐമാര്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍, മണല്‍ ലോറികള്‍ വിട്ടുനല്‍കുന്നുവെന്നും കണ്ടെത്തി. വാഹനാപകടം അഭിഭാഷകരെ അറിയിച്ച് പൊലീസ് കമ്മിഷന് വാങ്ങുന്നുണ്ട്. ‘ഓപ്പറേഷന് തണ്ടര്‍’ റെയ്ഡ് ഈ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ്. പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് പരിശോധന അപൂര്‍വമായി മാത്രമാണ് നടക്കാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: