ഗുരുവായൂര്‍: ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ ഉദയാസ്തമന പൂജയും ചുറ്റുവിളക്കും വരുമാന വര്‍ധനവിനുള്ള ഉപാധിയാക്കി ദേവസ്വം. നിലവിലുള്ള ആചാരങ്ങളെ അട്ടിമറിച്ച് ക്ഷേത്രത്തേയും ഭക്തജനങ്ങളേയും കറവപ്പശുവാക്കാന്‍ കുതന്ത്രങ്ങള്‍ മെനഞ്ഞ് ഇടത് ഭരണസമിതി. ഒരേ ചടങ്ങില്‍ത്തന്നെ ദിവസം അഞ്ച് ഉദയാസ്തമന പൂജയും അഞ്ച് ചുറ്റുവിളക്കും നടത്താം. മുന്‍കാലങ്ങളില്‍ ഇത് ഒരു ദിവസം ഒന്ന് എന്ന ക്രമത്തിലായിരുന്നു നടത്തിയിരുന്നത്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തില്‍ വന്ന ശേഷം ക്ഷേത്രത്തേയും ഭക്തജനങ്ങളേയും പിഴിഞ്ഞ് പണമുണ്ടാക്കാന്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഉദയാസ്തമനപൂജയ്ക്കും ചുറ്റുവിളക്കിനും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു ലക്ഷം രൂപയാണ് ഉദയാസ്തമന പൂജയ്ക്ക് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ ഒറ്റ ചിലവില്‍ അഞ്ച് ലക്ഷം രൂപയാണ് ഇതുവഴി ദേവസ്വത്തിന് ലഭിക്കുന്നത്. തലേ ദിവസം രാത്രി അരിയളക്കുന്നതോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ മൂന്നാം ദിവസം രാവിലെ ശ്രീഭൂതബലിയോടെയാണ് അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഉദയാസ്തമന പൂജ നടത്തുവാന്‍ സാധ്യമല്ല. മണ്ഡലകാലം, വൈശാഖം, ഏകാദശി വിളക്കുകള്‍ നടക്കുന്ന ഒരുമാസം, ഉത്സവകാലത്തെ പത്തു ദിവസം, ശനി, ഞായര്‍ എന്നീ സമയങ്ങളിലും ഉദയാസ്തമന പൂജ നടത്താറില്ല. മുന്‍കാലങ്ങളില്‍ 110 ഉദയാസ്തമന പൂജകളാണ് ഒരു വര്‍ഷത്തില്‍ നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി വര്‍ഷത്തില്‍ 80 പൂജകളേ നടത്തുവാന്‍ സാധിച്ചിരുന്നുള്ളു. ഇതിന്റെ നഷ്ടം നികത്താനെന്ന വ്യാജേനയാണ് ദിവസേന വഴിപാടുകള്‍ നടത്താവുന്നവരുടെ എണ്ണം കൂട്ടിയിരിക്കുന്നത്. ഇതുവഴി വര്‍ഷത്തില്‍ 400 ഉദയാസ്തമന പൂജകള്‍ ഒരു വര്‍ഷത്തില്‍ ശീട്ടാക്കാന്‍ കഴിയും. നാല് കോടി രൂപയാണ് വര്‍ഷത്തില്‍ ഉദയാസ്തമന പൂജയിലൂടെ മാത്രം ദേവസ്വം നേടുന്നത്. എന്നാല്‍ 80 ഉദയാസ്തമന പൂജകള്‍ക്ക് വേണ്ടി വരുന്ന സംഖ്യമാത്രമാണ് ചെലവ് വരുന്നത്.
ചുറ്റുവിളക്കും ഇതുപോലെ ദിവസം അഞ്ച് പേര്‍ക്ക് നടത്താനുള്ള അനുവാദം കൊടുത്തിട്ടുണ്ട്. 60,000 രൂപയാണ് ഒരു ചുറ്റുവിളക്കിന് ദേവസ്വം ഈടാക്കുന്നത്. മൂന്ന് ലക്ഷം രൂപയാണ് ദിവസേന ഇതുവഴി ലഭിക്കുന്നത്. വര്‍ഷത്തില്‍ മേല്‍ശാന്തിമാര്‍ മാറുന്ന രണ്ട് ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ചുറ്റുവിളക്ക് വഴിപാട് നടത്താം. 108,900,000 രൂപയാണ് ചുറ്റുവിളക്ക് വഴി വര്‍ഷത്തില്‍ ലാഭമുണ്ടാക്കുന്നത്.
ഉദയാസ്തമന പൂജ നടക്കുന്ന 80 ദിവസങ്ങളിലെ ചുറ്റുവിളക്കുകള്‍ ആ വഴിപാടില്‍ അടങ്ങുന്നതാണ്. എന്നാല്‍ ആ ദിവസങ്ങളിലും മറ്റ് അഞ്ച് പേരില്‍ നിന്ന് 60,000 വീതം ഈടാക്കാനാണ് ദേവസ്വം തീരുമാനം. 1000 രൂപയ്ക്ക് നെയ്വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് വരി നില്‍ക്കാതെ ദര്‍ശനം നടത്താനുള്ള അവസരമുണ്ടാക്കിയതും ഏത് തരത്തിലും പണമുണ്ടാക്കാനുള്ള ദേവസ്വം ഭരണസമിതിയുടെ തന്ത്രമായിരുന്നു. ഗുരുവായൂരപ്പനെ വില്‍പ്പനച്ചരക്കാക്കുകയും വിശ്വാസങ്ങളെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുയും ചെയ്യുന്ന ദേവസ്വം ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: