ആലപ്പുഴ: നവോത്ഥാനമെന്നാല്‍ ഇസ്ലാമിലേക്ക് മതം മാറുകയെന്നതാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറഞ്ഞ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറിയുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദിന്റെ നിലപാടിനെ പിന്തുണച്ച് കടുത്ത ഇസ്ലാമിക വക്താവായ ഒ. അബ്ദുള്ള രംഗത്ത്. സിപിഎമ്മിന്റെയും ഇടതുസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ വനിതാമതില്‍ കെട്ടിയ ദിവസം ഒരു പ്രമുഖ ദേശീയ ദിനപ്പത്രത്തില്‍ കെഇഎന്‍ എഴുതിയ ലേഖനത്തെ അടിസ്ഥാനമാക്കിയാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ മുന്‍ എഡിറ്റര്‍ കൂടിയായ അബ്ദുള്ള ഇടതുപക്ഷത്തിന്റെ ഇസ്ലാമിക താല്‍പ്പര്യങ്ങളെ സ്വാഗതം ചെയ്യുന്നത്.
കുഞ്ഞഹമ്മദും മന്ത്രി ജി. സുധാകരനും, സുനില്‍ പി. ഇളയിടവും ഉള്‍പ്പടെയുള്ള സിപിഎം പ്രമുഖര്‍ക്ക് ഇസ്ലാം അല്ലാതെ മറ്റൊരു നവോത്ഥാന മാര്‍ഗമില്ലെന്ന് ബോധ്യപ്പെട്ടതായി അബ്ദുള്ള ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു. ‘ഇപ്പോള്‍ പന്ത് മുസ്ലീം ബുദ്ധിജീവികളുടെ കൈയിലാണ്. രാജ്യത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ ഇസ്ലാമിന് സ്വീകാര്യത ഏറുന്നു. ജി. സുധാകരന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്, ഇസ്ലാം നല്ലൊരു മതമാണെന്നും അതിന് ആന്തരികമായ ശക്തിയുണ്ടെന്നുമാണ്. ഇസ്ലാമാണ് രക്ഷയെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബോധ്യപ്പെട്ട് തുടങ്ങിയത് നല്ല കാര്യമാണ്. ഭാവിയില്‍ മുസ്ലീംലീഗും, സിപിഎമ്മും ഉള്‍പ്പെടുന്ന മുന്നണിയായിരിക്കും രൂപം കൊള്ളുകയെന്നും അബ്ദുള്ള പറയുന്നു. ബ്രാഹ്മണ ആധിപത്യത്തെ ചെറുക്കാന്‍ ഇസ്ലാമല്ലാതെ മാര്‍ഗമില്ലെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ബോധ്യപ്പെട്ടത് നല്ല കാര്യമാണെന്നും അദ്ദേഹം പറയുന്നു.
‘ഇസ്ലാമിലേക്ക് മതം മാറുക’ അതായിരുന്നു ‘നവോത്ഥാനം’ മുന്നോട്ട് വച്ചൊരു ‘ബദല്‍’ എന്നത് നാം സൗകര്യപൂര്‍വം മറന്നു കളഞ്ഞിരിക്കുന്നു, എന്നതായിരുന്നു കുഞ്ഞഹമ്മദിന്റെ ലേഖനത്തിന്റെ കാതല്‍. ഹിന്ദുക്കളില്‍ അവര്‍ണ, സവര്‍ണ വിഭാഗീയത ആളിക്കത്തിച്ച് കേവലം വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുക എന്നതില്‍ കവിഞ്ഞ് അവര്‍ണരെ ഇസ്ലാമിലേക്ക് മതംമാറ്റുക എന്ന അപകടകരമായ ലക്ഷ്യം ഇടതുപക്ഷത്തെ ഒരു വിഭാഗത്തിനെങ്കിലും ഉണ്ടെന്ന് കുഞ്ഞഹമ്മദിന്റെ ലേഖനം മറനീക്കിയിരുന്നു.
കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ എന്ന് അവകാശപ്പെടുന്നവര്‍ നവോത്ഥാനത്തിന്റെ പേരില്‍ നടത്തുന്ന പ്രസംഗങ്ങളും, രചനകളും തികച്ചും ആസൂത്രിതമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വിഷയത്തിലെ അബ്ദുള്ളയുടെ പരസ്യപ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: