ന്യൂദൽഹി: കെഎസ്ആർടിസി മാനേജ്മെന്റിന്റെ പിടിപ്പുകേടിന്റെ ഫലം ജീവനക്കാർ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി. കോർപ്പറേഷൻ നഷ്ടത്തിലാവാനുള്ള കാരണം എന്താണെന്നും എം പാനൽ നിയമനം നടത്തുന്നതു എന്തിനെന്നും കോടതി ചോദിച്ചു.
കേസിൽ സർക്കാരിനെ കക്ഷിയാക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം കോടതി അംഗീകരിച്ചു. നിലപാട് അറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി രണ്ടാഴ്ച്ച സമയം നൽകി. നിലവിൽ 4200 കോടിയുടെ ബാധ്യതയുണ്ടെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. താല്‍ക്കാലിക ജീവനക്കാരനായിരിക്കെയുള്ള സേവനകാലാവധിയും പെന്ഷന് പരിഗണിക്കാമെന്ന ഹൈക്കോടതി വിധിക്കെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
മാസം 110 കോടി രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. 128 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കോര്‍പ്പറേഷന്റെ വിലയിരുത്തല്‍. കേസ് രണ്ടാഴ്ച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: