ന്യൂദല്‍ഹി : പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാര്‍ട്ടിയെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമെന്നും കോണ്‍ഗ്രസ്സില്‍ കുടുംബത്തെ എതിര്‍ക്കുന്നത് കുറ്റകരമാണെന്നും മോദി പറഞ്ഞു.
ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബം, എന്നാല്‍ ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി. കുടുംബവാഴ്ചയ്ക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി വിമര്‍ശിച്ചു. മഹാരാഷ്ട്രയിലെ ബിജെപി ബൂത്ത് പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് ബിജെപി. രാജ്യത്തിനായി സമര്‍പ്പിച്ച പ്രവര്‍ത്തകര്‍ നിര്‍മിച്ചതാണ് ഈ പാര്‍ട്ടിയെ.
ജനങ്ങളുടെ താത്പര്യത്തിന് വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തകരുടെ പോരാട്ടം. ഞങ്ങള്‍ തുടങ്ങിവെച്ച പദ്ധതികളെല്ലാം പൂര്‍ത്തീകരിച്ചുവരികയാണ്. ഞങ്ങള്‍ തുടങ്ങാത്ത പദ്ധതികളും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്കിയ നടപടിയെ കോടതിയില്‍ വെല്ലുവിളിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസെന്നും മോദി പറഞ്ഞു.
ഇന്ന് രാവിലെയാണ് സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി. വേണുഗോപാലിനെയും, കിഴക്കന്‍, വടക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരായി പ്രിയങ്കാ ഗാന്ധിയെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോണ്‍ഗ്രസ് നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: