കൊച്ചി: ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇവിഎം) ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന ആക്ഷേപം വിലയിരുത്തുന്ന സാങ്കേതിക വിദഗ്ദ്ധര്‍ ചോദിക്കുന്നു, രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരും ഇത്ര മണ്ടന്മാരോ? നടത്തിയെന്നു പറയുന്ന ‘അട്ടിമറി’- മാത്രമല്ല, ഹാക്കിങ് എന്ന വാക്കും ഈ വിഷയത്തില്‍ അസംബന്ധമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
പരസ്പര ബന്ധിതമായ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞു കയറുക എന്നാണ് ഹാക്കിങ്ങിനര്ത്ഥം. വോട്ടിങ് യന്ത്രം ഇന്റര്‍നെറ്റോ ഇന്ട്രാനെറ്റോ ഏതെങ്കിലും ഉപകരണമോ ശൃംഖലയോ ആയി ബന്ധിതമല്ല. മെഷീന് പ്രവര്‍ത്തിക്കുമ്പോഴോ അല്ലാത്തപ്പോഴോ അതില്‍നിന്നോ അതിലേക്കോ വൈദ്യുത കാന്തിക തരംഗങ്ങള്‍, വോള്‍ട്ടേജുകള്‍, ഡാറ്റകള്‍ തുടങ്ങി ഒന്നും കടക്കില്ല.
വോട്ടിങ് വേളയില്‍പോലും ഇവിഎം പുറത്ത് നിന്ന് നിയന്ത്രിക്കാന്‍ കഴിയില്ല. ഏതെങ്കിലും ഉപകരണം ഘടിപ്പിക്കാന്‍ സംവിധാനവുമില്ല. റിസള്‍ട്ട് മുന്‍കൂട്ടി യന്ത്രത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ല. കാരണം, ആകെ എത്ര വോട്ട് പോള്‍ ചെയ്യുമെന്ന് കണക്കാക്കാന്‍ പറ്റില്ലല്ലോ.
ഇനി യന്ത്രത്തില്‍ കൃത്രിമം കാണിക്കണമെങ്കില്‍, തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക പ്രോഗ്രാമും ഒട്ടേറെ ഇലക്ട്രോണിക് ഉപകരണങ്ങളും വേണം. പുറമേ, റവന്യൂ -ആഭ്യന്തര വകുപ്പുകള്‍ ഉദാരമായി സഹായിക്കണം. അവര്‍ക്ക് ബാലറ്റ് പേപ്പറിലെ സീരിയല്‍ നമ്പര്‍, ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന്റെ താക്കോല്‍, കാവല്‍ നില്ക്കുന്ന സിആര്‍പിഎഫിന്റെ നിയന്ത്രണം എന്നിവ കിട്ടണം.
ഹാക്കറായ സയിദ് ഷൂജ പറയുന്ന, റിലയന്‍സ് ജിയോ നല്കിയ ലോ ഫ്രീക്വന്‍സി ട്രാന്‍സ്മിറ്റര്‍ കാര്യം കേള്‍ക്കുമ്പോള്‍ അദ്ദേഹം ഒരു ഇവിഎം സര്ക്യൂട്ടുപോലും ഇതുവരെ കണ്ടിട്ടില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കാരണം ഇവിഎമ്മില്‍ ലോ ഫ്രീക്വന്‍സി റിസീവര്‍ ഇല്ല. വയര്‍ലെസ് വഴി ഹാക്ക് ചെയ്തുവെന്ന് പറഞ്ഞാല്‍, യന്ത്രത്തിലെ മൈക്രോ പ്രോസസര്‍, പ്രോം എന്നിവ പ്രോഗ്രാമായതിനാല്‍ മാറ്റാന്‍ പറ്റില്ല. പിന്നെ ചെയ്യാവുന്നത് ചിപ്പ് മാറ്റുകയാണെന്ന് വിദഗ്ദ്ധര്‍ വിവരിക്കുന്നു. ഇതിന് ഓരോ യന്ത്രവും അഴിച്ച് പണിയെടുക്കേണ്ടിവരും.
ചട്ടപ്രകാരം ബാലറ്റ് പേപ്പറിലും യന്ത്രത്തിലും സ്ഥാനാര്‍ഥികളുടെ ക്രമം നിശ്ചയിക്കുന്നത് റിട്ടേണിങ് ഓഫീസറാണ്. വോട്ടെടുപ്പിന് പരമാവധി ഒമ്പത് ദിവസത്തിനുള്ളിലാണ് അത് നിശ്ചയിക്കുക. അതായത്, വോട്ടെടുപ്പിനു മുമ്പ് അട്ടിമറിക്കാര്‍ക്ക് കിട്ടുന്ന സമയം പരമാവധി ആറ് ദിവസം. ഒരു ബൂത്തിലെ-മണ്ഡലത്തിലെ യന്ത്രം ഏതെന്ന് തെരഞ്ഞെടുപ്പിന്റെ 20 മണിക്കൂര്‍ മുമ്പാണ് മനസിലാകുക. വോട്ടെടുപ്പ് കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെ ഒപ്പോടെ യന്ത്രം സ്ട്രോങ് റൂമിലാകും.
വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ട് ഒരു രാഷ്ട്രീയപാര്‍ട്ടിയും തയാറായില്ല. ആളുകളില്‍ ശാസ്ത്രീയവിവരങ്ങള്‍ എത്തിക്കാന്‍ പ്രയാസമാണ്. എന്നാല്‍ തെറ്റായ ധാരണകളും നുണയും പ്രചരിപ്പിക്കാന്‍ എളുപ്പമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: