ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉയര്‍ന്ന വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധം നേരിടാന്‍ രൂപീകരിച്ച നവോത്ഥാന മുല്യ സംരക്ഷണസമിതി വെറും തട്ടിക്കൂട്ടലായിരുന്നെന്ന് സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം നല്കിയ രേഖ വ്യക്തമാക്കുന്നു. ശിവഗിരി തീര്‍ഥാടനം പോലും അവതാളത്തിലാക്കി ജനുവരി ഒന്നിന് വനിതാ മതില് കെട്ടിയുയര്‍ത്താന്‍ സിപിഎമ്മും, സര്‍ക്കാരും ചേര്‍ന്ന് തട്ടിക്കൂട്ടിയ സംഘടനകളുടെ കൂട്ടായ്മ മാത്രമാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെന്ന് വ്യക്തമാകുകയാണ്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് നവോത്ഥാനത്തിനെന്ന പേരില്‍ വിവിധ സാമുദായിക സംഘടനകളുടെ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്നത്. പങ്കെടുത്ത സംഘടനകളെ ഉള്‍പ്പെടുത്തി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെയര്‍മാനും, കെപിഎംഎസിലെ ഒരു വിഭാഗത്തിന്റെ നേതാവായ പുന്നല ശ്രീകുമാറിനെ ജനറല്‍ കണ്‍വീനറുമായി നവോത്ഥാന മൂല്യസംരക്ഷണ സമിതി രൂപീകരിച്ചു. ആദ്യ പരിപാടിയായി വനിതാമതില്‍ രൂപീകരണം നിശ്ചയിക്കുകയും ചെയ്തു.
എന്നാല്‍ യോഗത്തിന് മിനിട്സ് പോലുമില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം പൊതുഭരണവകുപ്പ് അണ്ടര്‍ സെക്രട്ടറി നല്കിയ മറുപടിയില്‍ പറയുന്നത്. ഏതൊക്കെ സംഘടനകള്‍ പങ്കെടുത്തു എന്നതിന്റെ വിവരമില്ല, ഹാജര്‍ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് വിചിത്രം. നവോത്ഥാന സംഘടനകളെ നിശ്ചയിച്ചതിന് മാനദണ്ഡവും ഇല്ല. ഏറെ ശ്രദ്ധേയം വനിതാമതില്‍ എന്ന ആശയം ഉന്നയിച്ചതും പിന്താങ്ങിയതും ആരാണെന്നും പോലും രേഖകളിലില്ല. സമിതിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തത് ഏത് രീതിയിലാണെന്ന ചോദ്യത്തിനും ഉത്തരമില്ല. ശബരിമല യുവതീ പ്രവേശന വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടോ, നവോത്ഥാനത്തിനായി ഇപ്പോള്‍ കേരളം നേരിടുന്ന മൂല്യച്യൂതികള്‍ ഏതൊക്കെയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയോ, യോഗത്തിന്റെ തീരുമാനങ്ങള്‍ എന്തെല്ലാം തുടങ്ങിയ ചോദ്യങ്ങള്‍ക്കെല്ലാം വിവരങ്ങള്‍ ലഭ്യമല്ലെന്ന് മറുപടി നല്കി ഒഴിഞ്ഞു മാറുകയായിരുന്നു.
ചുരുക്കത്തില്‍ സിപിഎമ്മും, സര്‍ക്കാരും നേരത്തെ തീരുമാനമെടുത്ത് വിവിധ സമുദായ സംഘടനാ നേതാക്കളെ വിളിച്ചു ചേര്‍ത്ത് പാര്‍ട്ടി തീരുമാനം യോഗത്തിന്റേതാക്കി പ്രഖ്യാപിക്കുകയായിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി, സിപിഎം അജണ്ടയില്‍ ചില സംഘടനകള്‍ കുടുങ്ങിയെങ്കിലും ബഹുഭൂരിപക്ഷവും ചൂണ്ടയില്‍ കുരുങ്ങാതെ വിശ്വാസികള്‍ക്കൊപ്പം ഉറച്ചു നിന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: