ന്യൂദല്‍ഹി: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ശനിയാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 58 വനവാസികള്‍ ആദ്യമായി പ്രധാനമന്ത്രിയുടെ അതിഥികളായി പങ്കെടുക്കും. 90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 ടാബ്ലോകള്‍ അണിനിരക്കും. ഇത്തവണ കേരളത്തിന്റെ ടാബ്ലോ അനുമതി നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ദേശീയ അവാര്‍ഡ് നേടിയ 26 കുട്ടികള്‍ തുറന്ന വാഹനത്തില്‍ പങ്കെടുക്കും. കര-നാവിക-വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്നതാകും പരേഡ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. ഇന്നലെ ഫുള്‍ ഡ്രസ് റിഹേഴ്സല്‍ നടന്നു. അസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന് ആദ്യമായി പരേഡില്‍ പങ്കെടുക്കും. ഡെയര്‍ഡെവിള്‍സ് മോട്ടോര്‍ സൈക്കിള്‍ സംഘത്തിലും ഒരു വനിതയുണ്ട്.
മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ടാബ്ലോകളാണ് പരേഡിലുണ്ടാവുക. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ സാന്നിധ്യം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യതലസ്ഥാനത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: