ഹൈദരാബാദ് : അടുത്തിടെ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ അന്ധ്രയില്‍ ഒറ്റ കക്ഷിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിഡിപിയുമായി സഖ്യത്തിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇത് കാര്യമായി ഗുണമൊന്നും ചെയ്തില്ലെന്ന തിരിച്ചറിവാണ് ഒറ്റകക്ഷിയായി മത്സരിക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തെക്കൊണ്ട് തീരുമാനമെടുപ്പിച്ചത്.
ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിച്ചത്. അതിനിടെ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ജഗന്മോഹന് റെഡ്ഡിയെ തിരികെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിക്കുന്നതിനുള്ള അനുരഞ്ജന ചര്‍ച്ചകളും നടന്നു വരികയാണ്.
കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശ പ്രകാരം ഉമ്മന്‍ചാണ്ടി അതിനുള്ള അനുരഞ്ജന ചര്‍ച്ചകള്‍ ആരംഭിച്ചതായും സൂചനയുണ്ട്. വൈഎസ്ആര്‍ കുടുംബവുമായി ഉമ്മന്‍ചാണ്ടിക്ക് അടുത്ത ബന്ധമാണുള്ളത്. തെലുങ്കാന രൂപീകരണത്തോടെയാണ് കോണ്‍ഗ്രസ്സിന്റെ സ്ഥിരം കോട്ടയായ ആന്ധ്ര നഷ്ടമായത്.
സംസ്ഥാനത്ത് 25 ലോക്സഭാ സീറ്റാണ് ഉള്ളത്. നിലവില്‍ അവിടെ കോണ്‍ഗ്രസ്സിന് ഒറ്റ എംപിമാര്‍ പോലുമില്ല. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് എട്ടുപേരുണ്ടായിരുന്നെങ്കിലും അതില്‍ അഞ്ചുപേര്‍ രാജിവെച്ചു. ബാക്കി ടിഡിപിക്ക് 15ഉം, ബിജെപിക്ക് രണ്ട് എംപിമാരുമാണ് ആന്ധ്രയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: