ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്കെതിരെ സൈനിക പ്രതിരോധം ശക്തിപ്പെടുത്തി ഇന്ത്യ. ചൈനയുടെ കപ്പലുകളും അന്തര്‍വാഹിനികളും മലാകാ കടലിടുക്ക് വഴി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ കാവല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ നാവികസേന ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപില്‍ മൂന്നാമതൊരു നാവികതാവളം തുറക്കും.
പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഐഎന്‍എസ് കൊഹാസ നാവികതാവളം നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബ കമ്മിഷന് ചെയ്യും. മേഖലയില്‍ ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വര്‍ധിക്കുന്നത് ഇന്ത്യ ശ്രദ്ധിക്കുന്നുണ്ട്. ശ്രീലങ്ക മുതല്‍ പാക്കിസ്ഥാന് വരെ ചൈന പണിയുന്ന വാണിജ്യതുറമുഖങ്ങള് സൈനികത്താവളങ്ങളാക്കി മാറ്റാനുള്ള സാധ്യതയും ഇന്ത്യ മുന്നില്‍ക്കാണുന്നു.
അതിനുള്ള മറുപടിയാണ് പുതിയ നാവികതാവളം. മലാക്കാ കടലിടുക്കിലേക്കുള്ള വഴി തുറക്കുന്നിടത്ത് ഇന്ത്യക്ക് ഇപ്പോള്‍ തന്നെ ശക്തമായ സൈനിക വ്യൂഹമുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റതു മുതല്‍ സൈനിക ശക്തി ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയായാണിത്.
പുതിയ താവളത്തില്‍ ഹെലികോപ്റ്ററുകളും മറ്റും ഇറങ്ങുന്നതിന് ആയിരം മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ സജ്ജമാക്കും. അതേസമയം, യുദ്ധവിമാനങ്ങളുടെ സൗകര്യാര്‍ഥം റണ്‍വേ 3000 മീറ്ററായി നീട്ടാനും പദ്ധതിയുണ്ടെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡി.കെ. ശര്‍മ പറഞ്ഞു. പ്രതിവര്‍ഷം ഏകദേശം 1,20,000 കപ്പലുകളാണ് ഇന്ത്യന്‍ മഹാസമുദ്രം വഴി കടന്നുപോകുന്നത്.
ഇവയില്‍ 70,000 മലാകാ കടലിടുക്കിലൂടെയാണ് സഞ്ചരിക്കുന്നത്. താവളം യാഥാര്‍ഥ്യമാകുന്നതോടെ ആന്‍ഡമാനില്‍ കൂടുതല്‍ യുദ്ധകപ്പലുകള്‍ സ്ഥിരമായി വിന്യസിക്കാനാവുമെന്നും ചൈനയുടെ ഇടപെടലുകള്‍ നിരീക്ഷിക്കാനാവുമെന്നും മുന്‍ നാവികസേനാ കമ്മോഡര്‍ അനില്‍ ജയ്സിങ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: